ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിശുദ്ധപശു



രാജ്യതലസ്ഥാനത്തെരുവത്രെ!
ഹാ! കഷ്ടം ചീഞ്ഞുനാറുന്നു!
രാജസേവകര്‍, കൊട്ടാരപാലകര്‍
ഹാലിളകിപ്പാഞ്ഞുതിരയുന്നു...!

കൊട്ടാരക്കെട്ടിന്റെ മുക്കിലും മൂലേലും
അന്തപ്പുരത്തിന്റെ മഞ്ചലിലും,
സിംഹാസനത്തിലും ദര്‍ബാര്‍ഹാളിലും
രാജാധിരാജന്റെ ചേലയിലും,

കൊട്ടാരം പൂന്തോട്ട വാതില്‍ക്കലും പിന്നെ
മഹാമന്ത്രിതന്‍ ഗേഹത്തിലും,
സര്‍വ്വ സൈന്യാധിപക്കൂടാരത്തിലും
സര്‍വ്വസൈന്യ സന്നാഹത്തിലും,

കൊട്ടാരക്കെട്ടിന്റെ പൂര്‍വ്വദിക്കിലെ
മഹാരാജപാതയിലും,
പാതയ്ക്കിരുവശം കെട്ടിയുയര്‍ത്തിയ
മഹാപ്രഭുമന്തിരങ്ങളിലും,

രാജകൊട്ടാരക്കുളപ്പുരയിലും
കുളത്തിലെ പായല്‍ വെള്ളത്തിലും,
പാനജലത്തിലും പാന്ധാവിലും പിന്നെ
പട്ടണപ്രാന്തപ്രദേശത്തിലും,

എന്തോ ചീഞ്ഞുനാറുന്നൂ,
നാറ്റത്തിന്‍ ഹേതുവറിയുന്നീലാ!
എല്ലാരും മൂക്കു പൊത്തിനടക്കുന്നു,
വാതുറന്നൊന്നും പറയുന്നീലാ!

മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍
സിംഹാസനത്തില്‍ കണ്ണുള്ളവര്‍,
ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍
ചെഞ്ചേല ചുറ്റി നടക്കുന്നവര്‍,

നാട്ടുപ്രാന്തത്തില്‍ നിവസിപ്പവര്‍ അവര്‍
എന്തു നികൃഷ്ടവും ചെയ്യുന്നവര്‍,
രാജനെത്തട്ടി, കൊട്ടാരം നേടുവാന്‍
നാറ്റക്കഥയവര്‍ പാട്ടാക്കുന്നൂ.

നാറ്റം സര്‍വ്വത്ര നാറ്റം ഹാ.. ഹാ..
രാജപ്രജകള്‍ പരക്കം പാഞ്ഞു.
മൂക്കുകള്‍ മാസ്കിനാല്‍ മൂടിനടന്നൂ
ഓക്കാനത്താല്‍ നഗരം നിറഞ്ഞൂ..



പെട്ടന്നത്രേ.. നഗരമധ്യത്തിലാരോ
കൂകി വിളിച്ചൂ.. "പശുചത്തേ..”
കൊട്ടാരര്‍, നാഗരര്‍ എല്ലാരും ഓടീ
നഗരചതുരത്തില്‍ തിങ്ങിക്കൂടീ...

രാജ്യകൊടിക്കൂറ പാറിക്കളിച്ചൊരാ
നഗരചത്വരത്തിന്‍ നടുവില്‍
ചത്തു, ചീഞ്ഞു നാറിക്കിടക്കുന്നൂ
കൊട്ടാരം പശു, രാജപ്പശു..

രാജന്‍... രാജാധിരാജന്‍ കുലോത്തമന്‍
കോപം കൊണ്ടു വിയര്‍ത്തൊഴുകീ..
അങ്ങോട്ടുമിങ്ങോട്ടുമോടീയൊടുവില്‍
വാളെടുത്തു നാലു വീശു വീശീ..

ചിന്തനയോഗം വിളിച്ചുചേര്‍ത്തൂ രാജന്‍
മന്തിമാരെല്ലാരും വട്ടം കൂടി.
ആരാരുമൊന്നുമുരിയാടിയില്ലാ
രാജമുഖത്തവര്‍ കണ്ണുനട്ടൂ..

പൊട്ടിത്തെറിച്ചൂ രാജാധിരാജന്‍
ഞെട്ടിത്തെറിച്ചൂ മന്ത്രിവൃന്ദം.
നാറ്റമൊടുങ്ങാനെന്തേലും തൈലം
കണ്ടെത്തണം നേരം വെളുക്കും മുമ്പേ...”

രാജാജ്ഞ കേട്ടൂ തലയും കുമ്പിട്ടു
കൊട്ടാരം വിട്ടൂ മന്ത്രി പുംഗര്‍
രാജാജ്ഞയല്ലേ.... കേള്‍ക്കാതിരുന്നാല്‍
തലയുണ്ടാമോ കഴുത്തിനുമേല്‍..?

പിറ്റേന്നു, സര്‍വ്വ നാറ്റനിവാരിണി
തൈലം പൂശീ രാജ്യമാകേ...
നാറ്റത്തിന്‍ മീതേ, മറ്റൊരു നാറ്റം
പാവം ജനത്തിന്റെ കണ്ണുതള്ളി.

കൊട്ടാരം വൈദ്യര്‍ രാജവൈദ്യര്‍
രാജപ്പശുദേഹം വെട്ടിക്കീറി
കീറിമുറിച്ചൂ പരിശോധിച്ചൂ
നാറ്റകാരണവുമവര്‍ നിരൂപിച്ചൂ.

ആരും കേള്‍ക്കാതതീവരഹസ്യം
രാജകര്‍ണ്ണങ്ങള്‍ക്കതു കൈമാറി.
രാജാവു കാതുകള്‍ കൈചേര്‍ത്തടച്ചൂ
അന്തപ്പുരത്തില്‍ തപസ്സിരുന്നൂ!

അന്തപ്പുരവാതില്‍ കേട്ടറിഞ്ഞൂ വാര്‍ത്ത
കേട്ടവര്‍ കേട്ടവര്‍ കാതുമാറി.
അന്തപ്പുരവാര്‍ത്ത അങ്ങാടിപ്പാട്ടായി
രാജശത്രുക്കള്‍ കുരച്ചുതുള്ളീ..!




കൊട്ടാരം പശു വിശുദ്ധപശുവത്
വ്യാജപ്പശുവായിരുന്നുവത്രെ!
വ്യാജനെപ്പോറ്റിയ രാജാവിനെപ്പോലും
വ്യാജനെന്നു വിളിച്ചൂ ജനം.

പാവം രാജന്‍ നഷ്ടമുഖവുമായ്
തലയും കുമ്പിട്ടിരുന്നുപോയി.
രക്ഷിച്ചീടണം രാജമുഖം
ചിന്തനയോഗം പൊടിപൊടിച്ചു.

പശുവിന്റെ ജാതകം തപ്പിയെടുത്തൂ
ഗണിച്ചു പറഞ്ഞൂ കണിയാന്‍മാരും.
വ്യാജനെ വാങ്ങുവാനാലോചിച്ചത്
അമ്മാവന്‍ രാജന്റെ കാലത്തത്രെ!

പ്രതിപക്ഷമച്ചൂനര്‍ തള്ളിയ കണ്ണുമായ്
തെരുവിലിരുന്നുപോയ് ചിന്തയാലെ!
രാജന്‍ രാജാധിരാജന്‍ ത്രിവിക്രമന്‍
തുള്ളിച്ചിരിച്ചുപോയ് മോദത്തോടെ!

അഭിപ്രായങ്ങള്‍

  1. പല വിധ "കുത്തുകള്‍ "...
    ഇന്നിന്റെ ഭരണപുംഗവന്മാര്‍ക്കെതിരേ ..!
    ആക്ഷേപഹാസ്യത്തിന്റെ ശൈലി രുചിച്ചൂ ...
    എല്ലാം കൊണ്ടും തലസ്ഥാനം നാറുന്നുണ്ട് ..
    നമ്മുടേയും , രാജ്യത്തിന്റെയും ...............
    തൈലം പൂശുന്ന , കെട്ടി വയ്ക്കലുകള്‍ ജനത്തിന്
    വീണ്ടും സഹനം തന്നെ ...
    കാലികമായ പലതിലും വരികള്‍ വന്നു മുട്ടുന്നു സഖേ ...!

    മറുപടിഇല്ലാതാക്കൂ
  2. ....മണക്കുന്നല്ലോ കാറ്റേ,നീ വരുമ്പോൾ
    ദർബാറിലേത്തിയോ നീ..?
    കവിളിണ തഴുകിയോ നീ..?? !!

    വിമർശനത്തിന്റെ നേർവരികൾ. നന്നായി.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. ഹഹ
    കൊള്ളാം

    ചെമ്മനം ചാക്കോസാറിന്റെ കവിതകളിലാണിതുപോലെ ആക്ഷേപഹാസ്യം മുമ്പ് വായിച്ചിട്ടുള്ളത്

    മറുപടിഇല്ലാതാക്കൂ
  4. ആക്ഷേപഹാസ്യം!!!
    നന്നായിരിക്കുന്നു വ്യാജന്‍റെ ചരിത്രം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. വ്യാജനെ വാങ്ങുവാനാലോചിച്ചത്
    അമ്മാവന്‍ രാജന്റെ കാലത്തത്രെ!

    നാറ്റമെല്ലാം നല്ലതാക്കിയ കണിയാര്‍ നാറ്റവുമവസാനിപ്പിച്ചു.
    എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുന്നത് ആരോപിക്കുന്നവന്റെ മേല്‍ കെട്ടിവെക്കുന്ന നല്ല സൂത്രമാണ്.
    രസമായി അവതരിപ്പിച്ച ആക്ഷേപഹാസ്യം ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  6. സര്‍വ്വത്ര നാറ്റം.......വ്യാജമയം
    വിമർശനത്തിന്റെ വരികൾ.

    മറുപടിഇല്ലാതാക്കൂ
  7. കാലോചിതം ഈ ആക്ഷേപ ഹാസ്യം
    ശ്രീജിത്ത്, അഭിനന്ദനങ്ങൾ ....

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് .ഈ ആക്ഷേപ ഹാസ്യം ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ആക്ഷേപ ഹാസ്യത്തിലൂടെ
    അവതരിപ്പിക്കുവാൻ പോന്ന അസ്സലൊരു
    തുള്ളൽ കവിതയാണല്ലോ ഇത്തവണ അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
  10. സര്‍വ്വം നാറ്റം തന്നെ ,കഷ്ടം ഈ ലോകം

    മറുപടിഇല്ലാതാക്കൂ
  11. ഇത് കേമമായല്ലോ.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  12. രാജ്യതലസ്ഥാനത്തെരുവത്രെ!
    ഹാ! കഷ്ടം ചീഞ്ഞുനാറുന്നു!


    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. ഇതു കൊള്ളാം ശ്രീജിത്ത്. ആക്ഷേപഹാസ്യത്തിന്റെ ഉയർന്ന നിലവാരമുള്ള കവിത. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്