വെയിൽ പടികയറി വരുന്നതു കണ്ട് പേടിച്ച്, വീർപ്പടക്കി, ഇലചുരുട്ടി, വാടിനിന്ന കുഞ്ഞു ചെടിയോട് മരം പറഞ്ഞു. നിവർന്നു നിൽക്കെടാ.. ഒന്നുമില്ലേൽ നീയെന്റെ വംശത്തിൽ പിറന്നവനല്ലേ.. നമ്മളൊന്ന് നിവർന്നു നിന്നാൽ ഒരു വെയിലും പേടിപ്പിക്കാൻ വരില്ല. നിന്റെ ചോട്ടിൽ തണലു കാത്തു കിടക്കുന്നോരെയെങ്കിലും നീ ഓർക്ക്. മരോപദേശം ശ്രവിച്ച്, ആത്മാഭിമാനിതനായി, വെയിൽ ഭൂമി ഉഭയോർ മദ്ധ്യേ - ചെടി ഇലകൾ വിരിച്ച് തണലു പടർത്തി നിവർന്നു നിന്നപ്പോൾ, ചുവട്ടിലെ പുഴുക്കളും, ഉറുമ്പുകളും പ്രാണികളും ആശ്വാസച്ചിരി ചിരിച്ചു. മണ്ണ് എവിടുന്നൊക്കെയോ സംഭരിച്ച ജലം വേരുകൾക്ക് ചുരത്തിക്കൊടുത്തു.