പെ രുമ്പറകൊട്ടി ധാരമുറിയാതെ പെയ്തുകൊണ്ടിരുന്ന പേമാരിയുടെ നടുവിലേക്ക് ഒരു കടുത്തതുള്ളിയായി തിളച്ചവേനലിന്റെ ലാവ കോരിയൊഴിക്കപ്പെട്ടു . ഉരുകിത്തിളച്ചാവിയായെന്നവണ്ണം അന്തരീക്ഷത്തില്‍നിന്നും ജലകണങ്ങള്‍ അപ്രത്യക്ഷമായി . ഇന്നലെവരെ മഴ തിമിര്‍ത്തുപെയ്തിരുന്നുവെന്നോ , ശൈത്യമായിരുന്നുവെന്നോ ശീതക്കാറ്റുവീശിയിരുന്നുവെന്നോ ആരും പറയില്ല . സര്‍വ്വത്ര ആവി . സകലജീവജാലങ്ങളെയും ചുട്ടുവിയര്‍പ്പിച്ചുകൊണ്ട് വായു വിങ്ങിനിന്നു . എന്തു സംഭവിക്കുന്നുവെന്നറിയാതെ വന്‍മരം പുറമെ കൂസാതെയെങ്കിലും അകമെ എരിപൊരികൊണ്ടു . ദീര്‍ഘനാളായുള്ള നില്‍പ്പാണ് . തണല്‍വിരിച്ച് കുളിരേകി , തായ് വേരിറക്കി , കോടാനുകോടി ചെറുതും വലുതുമായ ജീവാത്മാക്കള്‍ക്ക് തണലായി , ആലംബമായി .... ആശ്വാസമായി , പ്രതീക്ഷയായി ... തളര്‍ന്നുകൂടാ ... നിലനില്‍ക്കണം ... ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ആല്‍മരം സ്ഥിതിചെയ്യുന്നത് . മുമ്പത് നാലുപാടും പന്തലിച്ച് ഗ്രാമാതിര്‍ത്തിവരേയും , അതിനപ്പുറത്തേക്കും തായ് വേരുകളുടെ സഹായത്തോടെതന്നെ വ്യാപിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട് . അന്നു ഗ്രാമത്തിന...