പാ രീസിലെ തെരുവീഥികളിലൂടെ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസ് തേടി നടക്കുകയായിരുന്നു കവി. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. ഉടുപ്പില്‍ നിന്നും വിയര്‍പ്പ് ഇറ്റുന്നുണ്ടായിരുന്നു. മനസ്സില്‍ ഉരുണ്ടുകൂടിയ ഭയം വലിയൊരു ധൂമകേതുവിനെപ്പോലെ അയാളെ പിന്തുടരുന്നതിനാല്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു. “കവേ...” പിന്നില്‍നിന്നും അസ്വാഭാവികമായൊരു വിളി. പാരീസില്‍ തന്നെ തിരിച്ചറിയാന്‍ മാത്രമാര്? പിന്നില്‍ നിന്ന് വീണ്ടും ഭീഷണമായൊരു മുരള്‍ച്ചകേട്ട് കവി ഭയന്നു പിന്തിരിഞ്ഞു. പാഞ്ഞുവരുന്നൊരു വെടിയുണ്ട! കവിയുടെ നട്ടെല്ലുകള്‍ യഥാസ്ഥാനത്തുനിന്നും അടര്‍ന്ന്, പലതായിപ്പിരിഞ്ഞ്, കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. കൊടുങ്കാറ്റു മൂളുന്ന ഇരുചെവികളും പൊത്തിപ്പിടിച്ച്, കണ്ണുകള്‍ മുറുക്കെച്ചിമ്മി, കവി വിറച്ചുകൊണ്ടു മൊഴിഞ്ഞു. “മാപ്പാക്കണം.” “മാപ്പോ?” വെടിയുണ്ട ഉറക്കെയുറക്കെ അലറിച്ചിരിച്ചു. “ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയെന്തൊക്കെ ചെയ്തു? എന്നിട്ടുമെന്തിനാണ് ഇപ്പോഴിങ്ങിനെ?” “ഹ..ഹ..ഹ.. നീ ഞങ്ങള്‍ക്കുവേണ്ടി ചെയ്തതെന്തൊക്കെയെന്നു ഞങ്ങള്‍ക്കു നന്നായറിയാം. നി...