കലാകാരന് സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വേണം. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം കലാകാരനും, എഴുത്തുകാരനും ഉണ്ടായേ തീരൂ. എങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ.
കലാകാരന്റെയും, എഴുത്തുകാരന്റെയും വാക്കുകളെയും, ആശയങ്ങളെയും ഭയക്കുന്നത് യാഥാസ്ഥിതിക മനസ്ഥിതിയുടെ ഭാഗമാണ്. ഈ യാഥാസ്ഥിതികത ഒരുകൂട്ടം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ജ്ഞാനവുമായി അതിന് ബന്ധമില്ല. ഭാരതീയത ജ്ഞാനാധിഷ്ഠിതമാണ്. വിശ്വാസാധിഷ്ഠിതമല്ല. ജ്ഞാനമുള്ളവന് വിശ്വസിക്കേണ്ടതില്ല. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളിലുള്ളതോ അല്ലാത്തതോ ആയ വിശ്വാസാധിഷ്ഠിതമായ സംഘടിത മതങ്ങളുടെയും, സംഘടനകളുടെയും യാഥാസ്ഥിതിക മനോഭാവം കലാകാരന്റെയും, സാഹിത്യകാരന്റെയും, ശാസ്ത്രകാരന്റെയും ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ചരിത്രം ലോകചരിത്രത്തിലെമ്പാടും കാണാന്‍ സാധിക്കും. പ്രോമിത്യൂസ് എന്ന മിത്തും, കോപ്പര്‍നിക്കസ് എന്ന ശാസ്ത്രകാരന്റെ വിധിയുമൊക്കെ ഈ ശബ്ദനിഷേധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് യാഥാസ്ഥിതിക വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ മതഭാവങ്ങളുടെ ഭാഗമായിരിക്കുന്നു. ടിയാനന്മന് സ്ക്വയറും, ഷാര്‍ലി ഹെബ്ദോയും സംഭവിക്കുന്നത് അതുകൊണ്ടാണ്. കൈവെട്ടും, കാല്‍വെട്ടും, തലവെട്ടുമൊക്കെ നമ്മുടെ നാട്ടിലും പരിചിതമായിക്കഴിഞ്ഞു. കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാഷും, കാല് വെട്ടിമാറ്റപ്പെട്ട സദാനന്ദന് മാഷും, തലവെട്ടിമാറ്റപ്പെട്ട ടി.പി. ചന്ദ്രശേഖരനുമൊക്കെ അവയുടെ പ്രതീകങ്ങളായി മാറുന്നത് അങ്ങിനെയാണ്. ജ്ഞാനഗരിമയില് അധിഷ്ഠിതമായ ചിന്താപദ്ധതികളില്‍ ഇത്തരത്തിലുള്ള ശാരീരികാക്രമണങ്ങള്‍ ഒരിക്കലും കടന്നുവരാന്‍ പാടില്ല. ഈ കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് ഗ്രീന്‍ ബുക്സ് സംഘടിപ്പിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്തപ്പോള്‍ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം.കെ. സാനുമാഷ് പറയുകയുണ്ടായി, ചില മതങ്ങളെപ്പറ്റിയും, രാഷ്ട്രീയക്കാരെപ്പറ്റിയും പറയാന്‍ തയ്യാറായാല്‍ എഴുത്തുകാരന് സ്വന്തം അവയവങ്ങള്‍ അവിടെത്തന്നെയുണ്ടോയെന്ന് തപ്പിനോക്കേണ്ടിവരുമെന്ന്. ഈയൊരു സാഹചര്യത്തില്‍ എന്തു ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്നും സാനുമാഷ് ചോദിച്ചു. സുരക്ഷിതയിടങ്ങളിലിരുന്ന് വിമര്‍ശിച്ചാലും, ആക്ഷേപിച്ചാലും പ്രതികരണങ്ങളുണ്ടാവില്ലെന്നുറപ്പുള്ളയിടത്തേക്കു നോക്കി മാത്രം ആവിഷ്കാരം പ്രസംഗിക്കുന്നതും അനീതിയാണെന്ന് സാനുമാഷ് പറഞ്ഞു. അതവരേയും മുന്മാതൃകകളെ നോക്കി അക്രമത്തിലേക്ക് നയിക്കാനേ സഹായിക്കുകയുള്ളൂ.
സത്യം വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം എഴുത്തുകാരനും, കലാകാരനുമുണ്ടാകണം എന്നു പറയുമ്പോള്‍, ആ സ്വാതന്ത്ര്യമുണ്ടെങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ എന്നു പറയുമ്പോള്‍, എഴുത്തുകാരന്റെ ശബ്ദത്തിലും സമൂഹത്തെ മുന്നോട്ടു നയിക്കാനാവശ്യമായ സഭ്യതയും, ആശയ ശുദ്ധതയുമുണ്ടാകണം. ചലച്ചിത്രകാരന് ജോയ് മാത്യു പറഞ്ഞതുപോലെ ഗുഹായുഗമനുഷ്യന്റെ ഭാഷയും, സംസ്കാരവുമാകരുത് അതിന്.
അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തി, ശ്രദ്ധനേടാന്‍ ശ്രമിക്കുന്നവന് ഉള്ളിലെ കല വറ്റിപ്പോയവനായിരിക്കും. ഹൃദയത്തില്‍ കലയുള്ളവന് അത്തരമൊരു അസഭ്യ പ്രസ്താവന നടത്താന്‍ കഴിയില്ല. അങ്ങിനെ അസഭ്യവര്‍ഷം നടത്തുന്നവന് കലാകാരന് എന്ന വിശേഷണത്തിന് യോഗ്യനുമല്ല.
പക്ഷേ, അങ്ങേയറ്റം ഹീനമായ അസഭ്യവാക്യങ്ങള്ക്കുനേരയുള്ളതായാല്പ്പോലും, നേരത്തെ പറഞ്ഞതുപോലെയുള്ള യാഥാസ്ഥിതിക മതരാഷ്ട്രീയക്കാര്‍ പിന്തുടരുന്ന ശാരീരികാക്രമണങ്ങളാവാന് പാടില്ല അതിനുള്ള മറുപടി. ജ്ഞാനത്തിന്റെ, സര്‍ഗ്ഗാത്മകതയുടെ, ചിന്തയുടെ, പാതയിലേക്ക് ഒരിക്കലും അക്രമം കടന്നുവരാന്‍ അനുവദിക്കരുത്.
ഉത്തരം മുട്ടുമ്പോൾ ആക്രമണം എന്ന നിലയിലേക്കായി കാര്യങ്ങൾ
മറുപടിഇല്ലാതാക്കൂഉത്തരം മുട്ടുമ്പോൾ ആക്രമണം എന്ന നിലയിലേക്കായി കാര്യങ്ങൾ
മറുപടിഇല്ലാതാക്കൂ