എന്റെ വായന
ശ്രീജ വാര്യർ
പുസ്തകാവലോകനം
കുരുവികളുടെ ലോകം ...... ( ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... ) ശ്രീജിത്ത് മൂത്തേടത്ത്
കോഴിക്കോട് ജില്ലയിലെ ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം ഈ യുവപ്രതിഭയെ തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ പ്രയാണം തുടരുന്ന ഭാവനാസമ്പന്നനായ എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .
നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള വിസ്മയവിവരണങ്ങളാണ് ഇതിനെ മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം അവന്റെ അലസമായ ജീവിതത്തെ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി . അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .
അപൂർവ്വമായ ഈ സ്‌നേഹാസൗഹൃദം അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പിക്കുന്ന കുരുവിലോകവും അവിടത്തെ കാഴ്ചകളും ബാലമനസ്സുകളെ മാത്രമല്ല എല്ലാ ആസ്വാദകമനസ്സുകളെയും അതിശയിപ്പിക്കും . പുഷ്പസിംഹാസനത്തിലിരിക്കുന്ന കുരുവിരാജാവും പടുവൃദ്ധനായ കുരുവിവൈദ്യനും കുഞ്ഞുങ്ങൾക്ക് നൽകുന്ന സദ്സന്ദേശം മുതിർന്നവരെയും ഒന്നു ചിന്തിപ്പിക്കുന്നു .
കണ്ടൻപൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ കുരുവിയെ മണിക്കുട്ടൻ രക്ഷിക്കുകയായിരുന്നു . അതിനു പ്രതിഫലമായിട്ടാണ് അവൾ അവനെ കുരുവികൾക്ക് മാത്രമായുള്ള ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നത് . തന്റെ വീട്ടിൽ തന്റെ കൺവെട്ടത്തുതന്നെ കൂടുകൂട്ടാൻ അവൻ കുരുവിയ്ക്ക് അനുമതി നൽകുന്നു . കുരുവിക്കുഞ്ഞ് വലുതായി ഇണയെ കണ്ടെത്തുന്നതും കൂട്ടിൽ മുട്ടയിടുന്നതും അതിന് അടയിരിക്കുന്നതുമെല്ലാം മണിക്കുട്ടൻ കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു . മുട്ട തിന്നാൻ പാമ്പ് വരുമെന്ന് പറഞ്ഞ് അച്ഛൻ ആ കൂട് നശിപ്പിക്കുവാൻ ശ്രമിച്ചത് അവന്റെ മനസ്സിനെ വല്ലാതെ ദു:ഖിപ്പിച്ചു . താൻ അഭയം നൽകിയവരെ വീട്ടുകാർ ഉപദ്രവിക്കുമൊ , കുരുവികാരണവർ അച്ഛനെ ശപിക്കുമോ എന്നൊക്കെയോർത്ത് അവൻ ആധിയെടുത്തു . അത് കടുത്ത പനിയായി മാറി . മാതാപിതാക്കൾ എത്ര ആശ്വസിപ്പിച്ചിട്ടും അവന്റെ ആധി മാറിയില്ല . ഒടുവിൽ കുരുവിപ്പെണ്ണ് അവനെ വീണ്ടും കുരുവിലോകത്തിൽ കൊണ്ടുപോവുകയും കുരുവി വൈദ്യൻ തേൻമരുന്ന് നൽകുകയും അതിലൂടെ അവൻ പൂർണ്ണമായും സുഖപ്പെടുകയും ചെയ്തു . ഈ അതിശയിപ്പിക്കുന്ന കഥകളെല്ലാം കേട്ട് അമ്പരന്നുപോയ മാതാപിതാക്കളെക്കൂടി കുരുവിലോകത്തിലേയ്ക്കു പ്രവേശിപ്പിക്കുവാൻ കുരുവിക്കാരണവർ അനുമതി നൽകുന്നു .
വായനക്കാരുടെ മനസ്സിൽ കൗതുകവും ആകാംക്ഷയും ഒപ്പം നല്ല ചിന്തകളുമുണർത്തുന്ന ഈ നോവൽ കുഞ്ഞുങ്ങളെ പെട്ടെന്ന് ആകർഷിക്കുമെന്നതിൽ സംശയമില്ല . മണിക്കുട്ടനെപ്പോലെയുള്ള കുസൃതിക്കുരുന്നുകളെ നല്ലശീലങ്ങൾ പഠിപ്പിക്കുവാൻ ഇതുപോലുള്ള ഭാവനാത്മകമായ കൃതികൾ വളരെ സഹായിക്കുന്നു . ഇത്തരം ബാലസാഹിത്യകൃതികൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കുവാനായാൽ അവരിൽ വായനാശീലം താനേയുണരും . നല്ലൊരു അദ്ധ്യാപകൻ കൂടിയായ നോവലിസ്റ്റിന് ഈ മേഖലയിൽ ഇനിയും കർമ്മനിരതനാകാനും അതിലൂടെ പിഞ്ചുമനസ്സുകളിൽ ചലനങ്ങൾ സൃഷ്ടിക്കുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു . ഈ നല്ല നോവൽ വായനക്കാരിലേയ്ക്കെത്തിച്ച ഗ്രീൻ ബുക്ക്‌സ് പ്രസാധകർക്കും ആശംസകൾ ..
ബുക്ക് പരിചയപ്പെടുത്തൽ അസലായി.
മറുപടിഇല്ലാതാക്കൂ