സാമ്യമകന്നോരുദ്യാനമദ്ധ്യേ വിഷണ്ണരായിരിക്കയാണ് സുന്ദനും ഉപസുന്ദനും. ഭ്രമരങ്ങൾ മൂളിപ്പറക്കുന്ന അനുപമ പുഷ്പവനിക മനുഷ്യരായി പിറന്നവരൊക്കെ ഭ്രമിച്ചുപോകുന്ന കിളികൂജനങ്ങളാൽ മുഖരിതമായിരുന്നു. അല്പമകലെയായി പുഷ്പവാടിയിലെ പൊയ്കയ്ക്കരികിലിരിക്കയാണ് തിലോത്തമ.
സുന്ദാ, അനുജാ, നമ്മൾ എത്രത്തോളം അടുത്തവരായിരുന്നെന്നോർക്കുന്നുവോ? ലോകത്തൊരു ശക്തിക്കും നമ്മെ വേർപിരിക്കാനാവില്ലെന്ന് നമ്മൾ അഹങ്കരിച്ചിരുന്നു. ഇപ്പോൾ എവിടെനിന്നോ വന്ന ആരോ ഒരുവൾക്കു വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്യുന്നത്.
ജ്യേഷ്ഠനായ ഉപസുന്ദന്റെ വാക്കുകൾ സുന്ദനെ അവരുടെ കുട്ടിക്കാലത്തേക്കു കൊണ്ടുപോയി. ഗ്രാമം വരൾച്ചയിലായിരുന്നു. രാജ്യത്തെ ഭരണാധികാരിയുടെ അനുചിതമായ മൂഢപ്രവൃത്തിയാൽ കഴിഞ്ഞ വർഷകാലത്ത് ലഭിച്ച അമിതവർഷത്തെത്തുടർന്ന് ജലസംഭരണികൾ തുറന്നു വിട്ടിരുന്നു. നാടുമുഴുവൻ പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. മണ്ണിലേക്കൂർന്നിറങ്ങി ഭൂഗർഭജലമായി വേനലിൽ ദാഹമകറ്റേണ്ടിയിരുന്ന ജലമാണ് സമുദ്രത്തിലേക്കൊഴുക്കിക്കളഞ്ഞത്. പ്രളയസമയത്ത് തങ്ങൾ ഒത്തൊരുമിച്ച് എത്രപേരുടെ ജീവൻ രക്ഷിച്ചു! എത്രപേർക്ക് ആശ്വാസം പകർന്നു! സമുദ്രതീരത്തുനിന്നും സുഹൃത്തുക്കളായ മുക്കുവരെ കൊണ്ടുവന്ന് അവരോടൊപ്പം വഞ്ചിയിൽ എത്ര രക്ഷാ പ്രവർത്തനം നടത്തി! എന്നിട്ടും മഴയും പ്രളയവുമൊടുങ്ങിയപ്പോൾ പ്രളയത്തിന് കാരണക്കാരനായ രാജാവുും, മന്ദബുദ്ധിയായ മന്ത്രിയും ചേർന്ന് അയ്യനെ ശരണം വിളിച്ചെന്ന കുറ്റം ചാർത്തി തങ്ങളെയിരുവരെയും മാസങ്ങളോളം തടവിലടച്ചില്ലേ! എന്തെന്തു പീഡനങ്ങൾ സഹിച്ചു! സ്വന്തം വിശ്വാസവും ആചാരവും സംരക്ഷിക്കാൻ രാജഭടൻമാരുടെ ദേഹോപദ്രവങ്ങൾ എത്ര തങ്ങളനുഭവിച്ചു! എന്നിട്ടും വേനലിൽ വന്ന വരൾച്ചയെ നേരിടാൻ നദിയിലെ അവശേഷിച്ച ജലം തടഞ്ഞു നിർത്തി തങ്ങൾ ഗ്രാമത്തെ രക്ഷിച്ചില്ലേ! എല്ലാം തങ്ങളൊരുമിച്ചല്ലേ ചെയ്തത്! എത്രയൊരുമയുള്ളവരായിരുന്നു തങ്ങൾ! എന്നിട്ടും...
സുന്ദനും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അയാൾ കരളു പറിയുന്ന വേദനയോടെ ജ്യേഷ്ഠനായ ഉപസുന്ദനെ നോക്കി.
അതുകൊണ്ട്, അനുജനായ നീ ജ്യേഷ്ഠനായ എനിക്ക് ഈ അപ്സര സുന്ദരിയെ, തിലോത്തമയെ വിട്ടുതരിക.
ഉപസുന്ദൻ അനുജനോട് പറഞ്ഞു.
തിലോത്തമയെ വിട്ടുതരാനോ? സാധ്യമല്ല. തിലോത്തമ എനിക്ക് സ്വന്തമാണ്. ഞാനാണവളെ ഈ ഉദ്യാനത്തിൽ ആദ്യം കണ്ടത്. അവളുടെ ഇച്ഛപ്രകാരം ആദ്യമവൾക്ക് താമരകുസുമങ്ങൾ പറിച്ചു നൽകിയത് ഞാനാണ്. അവൾ എനിക്കവകാശപ്പെട്ടതാണ്.
ഇല്ല. ഞാനാണ് മൂത്തയാൾ. ജ്യേഷ്ഠനിരിക്കെ അനുജൻ വിവാഹം ചെയ്യുന്നത് അധർമ്മമാണെന്ന് നിനക്കറിയില്ലേ സുന്ദാ?
ജ്യേഷ്ഠാ, വീണ്ടും യുദ്ധത്തിന് തയ്യാറായിക്കോളൂ. തിലോത്തമ എനിക്കുള്ളവൾ തന്നെ. ഇവിടെ ധർമ്മാധർമ്മങ്ങളില്ല. നാരീകാര്യത്തിനു വേണ്ടിയുള്ള തർക്കത്തിൽ ശക്തിയാണ് ധർമ്മം.
സുന്ദനും, ഉപസുന്ദനും അപ്സരസ്സായ തിലോത്തമയ്ക്കായുള്ള യുദ്ധം പൂർവ്വാധികം ശക്തിയായി തുടർന്നു.
തിലോത്തമ ഉദ്യാനപ്പൊയ്കയിലെ തന്റെ ഭ്രമിപ്പിക്കുന്ന പ്രതിബിംബത്തിൽ നോക്കി ദീർഘശ്വാസം പൊഴിച്ചു. ഇത് അനിവാര്യമാണ്. സഹോദരൻമാരായ സുന്ദനും ഉപസുന്ദനും കേവലമൊരു അപ്സര സുന്ദരിയായ തന്നെച്ചൊല്ലി തർക്കിക്കണം. യുദ്ധം ചെയ്യണം. നിയതിയുടെ നിശ്ചയമാണത്. എങ്കിലേ കാലമൊരുപാട് കഴിഞ്ഞ്, ഇന്ദ്രപ്രസ്ഥത്തിൽ താമസമാക്കുന്ന പാണ്ഡവർക്ക് കാമിനിമൂലം തർക്കമുണ്ടാകാമെന്നതിന് ഉദാഹരണമായി നാരദ മഹർഷിക്ക് ഈ കഥ പറയാൻ കഴിയൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.