ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു വയനാടൻ അപാരത...


മുളങ്കാടുകളുടെ തളിർപ്പുകളിൽ അടക്കിപ്പിടിച്ച തണുപ്പ്. സ്വന്തം നാടിന്റെ കാവലാളായി ദൈവം നിയോഗിച്ച പശ്ചിമഘട്ടത്തിന്റെ അതുല്യ മനോഹാരിത. അനാദിയായ പ്രപഞ്ചത്തിന്റെ നിഗൂഢതയൊട്ടും ചോർന്നുപോകാത്ത മരതക മലനിരകൾ. വീരപഴശ്ശി കേരളവർമ്മത്തമ്പുരാന് ആംഗലേയപ്പടയ്ക്കുനേരെ ഗറില്ല യുദ്ധമുറകൾ ഉപദേശിച്ചുകൊടുത്ത കുറിച്യപ്പടയാളികളുടെ നാട്.

ആ നാട്ടിലേക്കെഴുന്നള്ളിയിരിക്കയാണ് ആധുനിക ഭാരതത്തിലെ ഗണ്ഡി രാജവംശത്തിലെ ഇളമുറത്തമ്പുരാട്ടി. അധോലോക ചക്രവർത്തിയായ വദ്രത്തമ്പുരാന്റെ പട്ട മഹിഷി. സഹ ഉദരന്റെ പാർലമെന്റ് മോഹപൂർത്തിക്കായി ഓല സമർപ്പിക്കുന്ന പുണ്യസംഭവത്തിന് സാക്ഷ്യം വഹിക്കാനാണ് മഹിഷിയുടെ എഴുന്നള്ളത്ത്.

ഓല സമർപ്പണവും, ജയഭേരികളും, പ്രജാദർശനവും കഴിഞ്ഞ് തമ്പുരാട്ടി പള്ളിയുറക്കത്തിനായി സർക്കാർ വക അതിഥിമുറിയിലേക്കെത്തി. വദ്രത്തമ്പുരാന് അധോലോകത്തെന്തോ നേരമ്പോക്കുകളുണ്ടായിരുന്നതിനാൽ തമ്പുരാട്ടിക്ക് കൂട്ടു കിടക്കാനാരുമില്ലായിരുന്നു. അധോലോകത്തമ്പുരാൻ തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ലായിരുന്നെങ്കിലും തമ്പുരാട്ടിക്ക് നവോത്ഥാനദിനങ്ങളായിരുന്നതു കൊണ്ടാണ് കൂട്ടുകിടപ്പിനാരും വേണ്ടെന്നു നിശ്ചയിച്ചതെന്നൊരു പാണൻ പാട്ടുണ്ട്. 

വയനാടിന്റെ പേലവസ്മൃതികളിൽ തലചായ്ച്ചുകിടന്ന്, പരിചാരികമാർ പൊന്നരച്ചുചേർത്ത തെളിനീരിൽ സ്നാനം ചെയ്ത് തമ്പുരാട്ടി പള്ളിയുറക്കത്തിന് തയ്യാറെടുത്തു. അതിഥി മുറിയിൽ പ്രത്യേകം തയ്യാർ ചെയ്ത പട്ടുമെത്തയിൽ മൃദുലമനോജ്ഞമായ രാത്രിവസ്ത്രത്തിൽ തമ്പുരാട്ടി ശയിക്കുന്നതു കണ്ടാൽ ലോകസുന്ദരിമാർ പോലും നാണിച്ചുപോകുമെന്ന് പാണൻമാർ വയറ്റത്തടിച്ചു പാടി. 

വയനാടിന്റെ കാട്ടുഗീതം. മുളങ്കാടുകളുടെ സംഗീതം. മഴകാത്തുകിടക്കുന്ന മലമുഴക്കി വേഴാമ്പലുകളുടെ രാരീരം. ചീവീടുകളും, പലതരം ചെറുജീവികളും, മത്സരിച്ച് വയലിൻ വായിച്ചു. ദൂരെയെങ്ങുനിന്നോ കാട്ടുകൊമ്പന്റെ ചിന്നംവിളി. ഊളൻമാരുടെ നിലാവിനെതിരെയുള്ള പടയൊരുക്കം. 

കെട്ടിലമ്മ ചെരിഞ്ഞും മറിഞ്ഞും കിടന്നു. തീണ്ടാരിദിനങ്ങളായതു കൊണ്ടാണോയെന്നറിയില്ല ഉറക്കം തൊട്ടുതീണ്ടുന്നതുപോലുമില്ല. ആകെയൊരു പരപരപ്പ്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസ?തമ്പുരാട്ടിയമ്പരന്നു. അമൈത്തിയിലെ പുല്ലുപുരകൾ ഇതിലുമെത്രഭേദം! തിരിഞ്ഞും മറിഞ്ഞും കിടന്നും ഫൽഗുനൻ പാർത്ഥൻ ജപിച്ചും തമ്പുരാട്ടിയൊരുവിധത്തിലൊന്നു കണ്ണടച്ചു. കാതിൽ ഹെലികോപ്ടറുകളിരമ്പി. ഏതോ ഹോളിവുഡ് സിനിമയുടെ സംഘട്ടനരംഗത്തിന്റെ ശീതളിമ. മാവോയിസ്റ്റ് ഭീകരതയുടെ ചുവപ്പുരാശി സ്വപ്നത്തിന് പശ്ചാത്തലമൊരുക്കി വെടിപൊഴിച്ചു.

പൊടുന്നനെ ഒരു പരതൽ ശബ്ദം. തമ്പുരാട്ടി ഞെട്ടിയുണർന്നു നിലവിളിച്ചു. അംഗരക്ഷകർ പാഞ്ഞെത്തി. എന്താണത്? ആരാണത്? മാവോ വാദി? എൽ.ടി.ടി.ഇ.? അൽ കയ്ത? ജെയ്ഷെ? 

പതുങ്ങിയിരിക്കുന്ന ഭീകരനെ തേടി അംഗരക്ഷകർ എ.കെ.ഫോർട്ടി സെവൻ നീട്ടിപ്പിടിച്ച് അരിച്ചു പെറുക്കി. 

തമ്പുരാട്ടിയുടെ രക്ഷകരല്ലേ. കരിമ്പൂച്ചകളല്ലേ. ഭീകരനെ കണ്ടെത്താതെയെവിടെപ്പോകാൻ? കണ്ടെത്തി. അതാ, അതിഥി മന്ദിരത്തിന്റെ തട്ടിൻ പുറത്ത് ഒരു മ്യാവോ!
മ്യാവോ! മ്യാവോ! കരിമ്പൂച്ചകൾ ആർത്തു വിളിച്ചു.
പക്ഷേ മ്യാവോയ്ക്ക് ഭാവഭേദമില്ല. തട്ടിൻപുറത്തെ തന്റെ വാസകേന്ദ്രത്തിനു കീഴെ പള്ളിയുറക്കത്തിന് വന്നത് ഏത് കോലോത്തെ തമ്പുരാട്ടിയായാലും തനിക്കെന്ത്? എന്ന ആറാം തമ്പുരാൻ ഭാവം. 

കരിമ്പൂച്ചകൾ എ.കെ. ഫോർട്ടി സെവൻ നീട്ടിയപ്പോൾ വിവരമുള്ളയാരോ കാതിൽ മൊഴിഞ്ഞു. അരുത്. മരപ്പട്ടിയാണ്. വംശനാശം നേരിടുന്ന വന്യജീവിയാണ്. വെടിവെച്ചാൽ തമ്പുരാട്ടി അഴിയെണ്ണും. പണ്ടൊരു സൽമാൻ രാജാവ് പേടമാനെ വെടിവെച്ചിട്ട പുകിലോർമ്മയുണ്ടല്ലോ. വെടിവീരൻമാർ അമർഷമൊതുക്കി മാറിനിന്നു. തമ്പുരാട്ടി മറ്റെന്തോ മനസ്സിലുറച്ച് താമസം മാറ്റാനുരചെയ്തു. സാധാരണയങ്ങിനെ സംഭവിക്കാത്തതാണ്. തമ്പുരാട്ടിയുടെ മനസ്സിലെന്താണ്? കാടുമുഴുവൻ കിടന്നു ചിന്തിച്ചു. 

മഹാ ത്രികാലജ്ഞാനികളായ പശ്ചിമഘട്ടത്തിലെ പൂർവ്വികപരമ്പരകൾ സംഗതി മനസ്സിലാക്കി. കാറ്റായി വന്ന് അവർ മരപ്പട്ടിയുടെ കാതിൽ മൊഴിഞ്ഞു.

''ഇറ്റാലിയൻ മാഫിയ ഗ്യാങ്ങിനെ വിളിച്ച് നിന്നെ തട്ടിക്കളയാനാണ് വദ്രത്തമ്പുരാന്റെ പട്ടമഹിഷിയുടെ തീരുമാനം. ജീവൻ വേണേൽ രക്ഷപ്പെട്ടോ. മസിലു പിടിച്ചിട്ട് കാര്യമില്ല.''

മരപ്പട്ടി സംശയത്തോടെ മഹിഷിയെ നോക്കി. ആ വദനത്തിങ്കൽ സുസ്മേരം. രണ്ടാമതൊന്നു ശങ്കിച്ചില്ല. ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

മന്ദസ്മിതത്തോടെ, ആദ്യവിജയം നേടിയ ലഹരിയോടെ, തമ്പുരാട്ടി കരിമ്പൂച്ചകളോട് പോയ്ക്കിടന്നുറങ്ങാൻ പറഞ്ഞ്, ഹോളി വുഡ് സ്വപ്നത്തിങ്കൽ ലയിച്ചു.


രചന : യാജ്ഞവൽക്യൻ

അഭിപ്രായങ്ങള്‍


  1. മഹാ ത്രികാലജ്ഞാനികളായ പശ്ചിമഘട്ടത്തിലെ
    പൂർവ്വികപരമ്പരകൾ സംഗതി മനസ്സിലാക്കി. കാറ്റായി
    വന്ന് അവർ മരപ്പട്ടിയുടെ കാതിൽ മൊഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...