ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എഴുത്തുകാരന്റെ രാഷ്ട്രീയം

Monday 19 February 2018 2:30 am IST
ടി.പി. ചന്ദ്രശേഖരന്‍ വധം പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍പ്പോലും സിപിഎമ്മിനെ ന്യായീകരിക്കാന്‍ ചാവേറിനെപ്പോലെ പൊരുതിയിരുന്ന ആളാണ് അശോകന്‍ ചരുവില്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിനെ ആരും വിലവയ്ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ മടിയില്ലാതെ ന്യായീകരിക്കുവാന്‍ തയ്യാറാകുന്ന എഴുത്തുകാരന്‍ ഏതുതരത്തിലുള്ള ആശയമായിരിക്കും വായനക്കാര്‍ക്കു നല്‍കുന്നുണ്ടാവുക?
എഴുത്തുകാരന്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവനായിരിക്കണം. ലോക പ്രശസ്ത കവിയും നൊബേല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദ ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. ഇതേപോലെ എഴുത്തുകാരില്‍ പലരും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കാണിച്ചിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്നും എടുത്തുകാണിക്കാവുന്നതേയുള്ളൂ. മലയാളത്തിന്റെ പ്രിയ സഞ്ചാരസാഹിത്യകാരനും, നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് ഒരു രാഷ്ട്രീയകക്ഷിക്കുവേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും, പാര്‍ലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ എഴുത്തുകാരന്‍ എപ്പോഴും മനുഷ്യപക്ഷത്തായിരുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കാനുള്ള മനുഷ്യത്വം അവര്‍ കാണിച്ചിരുന്നത്. കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറത്ത് ചിന്തിക്കാനും പ്രവൃത്തിക്കാനുമുള്ള ഹൃദയ വിശാലത എഴുത്തുകാരനുണ്ടായിരിക്കുമെന്ന് സമൂഹം കരുതുന്നു. അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിക്കുന്നു. ഇതില്‍നിന്നും വ്യത്യസ്തമായ നിലപാടുകള്‍ എഴുത്തുകാരനില്‍നിന്ന് ഉണ്ടാകുമ്പോഴാണ് പൊതുസമൂഹം എഴുത്തുകാരന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത്. അതും അപൂര്‍വ്വമല്ല. 
ഈയിടെ ഫെയ്‌സ് ബുക്കില്‍ ഗോപിനാഥ് ഹരിത എന്നൊരാളുടെ പോസ്റ്റ് ഈയൊരു കാര്യത്തില്‍ ഏറെ ചിന്തിപ്പിച്ചതായിരുന്നു. “അശോകന്‍ ചരുവില്‍ പിണറായി വിജയന്റെ തൂലികാനാമമാണോ എന്നതായിരുന്നു ആ പോസ്റ്റ്. എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു ചോദ്യമുണ്ടായത് എന്നതിനെക്കുറിച്ച് അശോകന്‍ ചരുവിലിന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളെ ശ്രദ്ധിക്കുന്നവര്‍ക്ക് ആശങ്കപ്പെടുകയുണ്ടായില്ല. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമാണ്. സിപിഎം എന്ന പാര്‍ട്ടിയുടെ നേതാവായിക്കൊണ്ട് പിണറായി വിജയന് ആ പാര്‍ട്ടിയുടെ നിലപാടുകളെയും, പോരായ്മകളെയും ന്യായീകരിച്ചേ മതിയാവുകയുള്ളൂ. സ്വാഭാവികമാണത്. പക്ഷേ, എഴുത്തുകാരനായ അശോകന്‍ ചരുവില്‍ പിണറായയെപ്പോലെ ആ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങിയാലോ? അപ്പോള്‍ സ്വാഭാവികമായും മുകളിലുയര്‍ന്നതുപോലുള്ള സംശയങ്ങള്‍ പൊതുജനത്തിന് ഉണ്ടാകും. 
ഏറ്റവുമടുത്ത് അശോകന്‍ ചരുവിലിന്റെ രാഷ്ട്രീയ പോസ്റ്റ് വിവാദമുണ്ടാക്കിയത് പി. പരമേശ്വരന് രാജ്യം പത്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോഴായിരുന്നു. “പി. പരമേശ്വരന് പത്മവിഭൂഷണ്‍! മതവിരോധവിഷം മലയാളത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചു എന്നതാവും യോഗ്യത!”  ഇതായിരുന്നു അശോകന്‍ ചരുവിലിന്റെ പോസ്റ്റ്. പി. പരമേശ്വരന്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായതുകൊണ്ടും, ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയതുകൊണ്ടും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശയപ്രചാരകര്‍ക്കും രാഷ്ട്രീയമായ എതിര്‍പ്പുണ്ടായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ധിഷണാ വൈഭവത്തെ ആരും വിലകുറച്ചുകാണുമെന്ന് തോന്നുന്നില്ല. വൈചാരികമണ്ഡലത്തിലും, വിജ്ഞാനസാഹിത്യമേഖലയിലും പി. പരമേശ്വരന്റെ സംഭാവനകളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകുമെന്നും തോന്നുന്നില്ല. സമാജസേവനത്തിനായി സ്വജീവിതം സമര്‍പ്പിച്ച ആ ധിഷണാശാലിയെ അവമതിക്കാന്‍ ബുദ്ധിയും ബോധവുമുള്ളവരാരും തയ്യാറാവുമെന്നും തോന്നുന്നില്ല. കേരളത്തിലെ കക്ഷിരാഷ്ട്രീയ തിമിരാവസ്ഥ കാരണം മാത്രമാണ് പി.പരമേശ്വരനെ ഇക്കാലമത്രയും ഇത്തരമൊരു പുരസ്‌കാരം തേടിയെത്താതിരുന്നത് എന്നതും വ്യക്തമാണ്. അശോകന്‍ ചരുവിലിന്റെ അഭിപ്രായ പ്രകടനവും രാഷ്ട്രീയ തിമിരം ബാധിച്ചതുതന്നെയെന്നതില്‍ സംശയമില്ല. പക്ഷേ ഒരു എഴുത്തുകാരനില്‍നിന്ന് ഇത്രയും അമാന്യമായൊരു പരാമര്‍ശം പൊതുജനം പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ടി.പി. ചന്ദ്രശേഖരന്‍ വധം പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍പ്പോലും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ ചാവേറിനെപ്പോലെ പൊരുതിയിരുന്ന ആളാണ് അശോകന്‍ ചരുവില്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിനെ ആരും വിലവയ്ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പ്രശസ്തമായൊരു വാരികയില്‍ നല്‍കിയ അഭിമുഖത്തിലും, ലേഖനത്തിലുമൊക്കെയായാണ് അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയ അടിമത്തം തുറന്നുകാട്ടിയത്. പാര്‍ട്ടിയുടെ ഏതുതരത്തിലുള്ള കൊള്ളരുതായ്മകളെയും യാതൊരു മടിയുമില്ലാതെ ന്യായീകരിക്കുവാനും അതിനുവേണ്ടി വീറോടെ  വാദിക്കുവാനും തയ്യാറാകുന്ന എഴുത്തുകാരന്‍ ഏതുതരത്തിലുള്ള ആശയമായിരിക്കും തന്റെ വായനക്കാര്‍ക്കു നല്‍കുന്നുണ്ടാവുക? സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അനുകൂലിച്ചുള്ള അഭിപ്രായ പ്രകടനങ്ങളും, ബജറ്റ് അവതരണവേളയിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ ശൈലിയെ പ്രശംസിച്ചും, ഏറെ വിമര്‍ശനവിധേയമായ മന്ത്രിമാരുടെ കണ്ണടവാങ്ങല്‍ വിവാദങ്ങളെ “മരുന്നും കണ്ണടച്ചില്ലും ഏത് ഇനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ന്യായീകരിച്ചുമൊക്കെ എഴുത്തുകാരന്‍ മുന്നേറുമ്പോള്‍, സ്വാഭാവികമായും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ വായനക്കാരനായ ഹരികൃഷ്ണന്‍ കെ.യു. നടുവേലി ചോദിക്കുന്നത്; അശോകന്‍ ചരുവിലിനെപ്പോലൊരു എഴുത്തുകാരന് എങ്ങനെ ഇത്ര വിധേയത്വം പുലര്‍ത്താന്‍ കഴിയുന്നു?”  അതിന് എഴുത്തുകാരന്‍ നല്‍കുന്ന മറുപടിയാണ് ഏറെ രസകരം. “എഴുത്തുകാര്‍ എല്ലാ കാലത്തും കയ്യാലപ്പുറത്ത് ഇരുന്നോളണം എന്നില്ല” എന്നതായിരുന്നു മറുപടി. അതായത് താന്‍ തീര്‍ച്ചയായും പാര്‍ട്ടി വിധേയത്വം പുലര്‍ത്തുമെന്നതിന്റെ പ്രഖ്യാപനം.
വടയമ്പാടി വിഷയത്തില്‍ അശോകന്‍ ചരുവിലിന്റെ പാര്‍ട്ടി ന്യായീകരണത്തെ രാഷ്ട്രീയ നിരീക്ഷകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ പരിഹസിക്കുന്നത് ഈ വിഷയത്തില്‍ ചരുവിലിനേക്കാള്‍ മികച്ചൊരു വിശദീകരണം കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാണ്. അതായത് പാര്‍ട്ടി സെക്രട്ടറിയെപ്പോലെ അഭിപ്രായപ്രകടനം നടത്തുന്നയാളാണ് ഈ എഴുത്തുകാരന്‍ എന്നര്‍ത്ഥം. എഴുത്തുകാരന്‍ എല്ലാക്കാലത്തും കയ്യാലപ്പുറത്ത് ഇരുന്നോളണമെന്നില്ലെന്നു പറഞ്ഞുകൊണ്ട് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിന് തുനിഞ്ഞിറങ്ങി, രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളെ എഴുത്തുകാര്‍ ന്യായീകരിക്കാന്‍ തുടങ്ങിയാല്‍ പാവം വായനക്കാര്‍ എന്തു ചെയ്യും? ജനാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായും എഴുത്തുകാരന് തന്റെ ചുറ്റുപാടുകളില്‍നിന്നും, രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല. പക്ഷേ, രാഷ്ട്രീയ നിലപാടുകളുണ്ടായാലും, രാഷ്ട്രീയ വിധേയത്വങ്ങള്‍ക്കുമപ്പുറത്ത് സ്വന്തമായൊരഭിപ്രായവും, മനുഷ്യത്വപരമായൊരു സമീപനവും എഴുത്തുകാരനുണ്ടാകേണ്ടതുണ്ട്‌.

അഭിപ്രായങ്ങള്‍

  1. ജനാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായും എഴുത്തുകാരന് തന്റെ ചുറ്റുപാടുകളില്‍നിന്നും, രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല. പക്ഷേ, രാഷ്ട്രീയ നിലപാടുകളുണ്ടായാലും, രാഷ്ട്രീയ വിധേയത്വങ്ങള്‍ക്കുമപ്പുറത്ത് സ്വന്തമായൊരഭിപ്രായവും, മനുഷ്യത്വപരമായൊരു സമീപനവും എഴുത്തുകാരനുണ്ടാകേണ്ടതുണ്ട്‌.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...