വീടുനിര്‍മ്മാണത്തിന്റെ അന്ത്യഘട്ടത്തില്‍ സ്വാഭാവികമായും ഒരിടത്തരക്കാരന് വരുന്ന സാമ്പത്തികപരാധീനതകളില്‍പ്പെട്ട് ഭാര്യയുടെ കഴുത്തിലെ അവസാനതരി സ്വര്‍ണ്ണവും പോക്കറ്റിലിട്ട് എസ് .ബി.ഐ ചേര്‍പ്പ് ബ്രാഞ്ചിലെത്തിയതായിരുന്നു ഞാന്‍. മീനമാസസൂര്യന്റെ രുദ്രനേത്രങ്ങളില്‍നിന്നും രക്ഷനേടിയതിന്റെ ആശ്വാസമുണ്ടായിരുന്നു ബാങ്കിന്റെ ഗ്ലാസ്ഡോര്‍ തുറന്ന് എ.സി.തണുപ്പിലേക്ക് മുങ്ങാങ്കുഴിയിട്ട എന്റെ മുഖത്ത്. മാനേജരുടെ മുന്നില്‍ ചെന്നിരുന്ന് ഞാന്‍ വെളുക്കെ ചിരിച്ചു. എന്നെ അദ്ദേഹത്തിന് നല്ല പരിചയമുണ്ടായിരുന്നു. എന്റെ സഹധര്‍മ്മിണിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണ്ണമെല്ലാം തന്നെ ഇതിനകം അദ്ദേഹത്തിന്റെ സംരക്ഷണയിലായിക്കഴിഞ്ഞിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നുവല്ലോ .
“സാര്‍ ഇതുകൂടെ. ഒരു അമ്പതിനായിരം രൂപകൂടെ മാത്രം.”
മാനേജര്‍ തലയാട്ടി, ഞാന്‍ നല്‍കിയ വസ്തുനികുതി റസീറ്റിന്റെ ഫോട്ടോകോപ്പിയില്‍ 'ഒ.കെ.' എന്നെഴുതി, എന്റെ കൈവശം തന്നു. ഞാന്‍ കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ നേരെ ഗോള്‍ഡ് ലോണ്‍ സെക്ഷനിലേക്ക് ചെന്നു.അപ്രൈസര്‍ സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കിയതിനുശേഷം, അസിസ്റ്റന്റ് മാനേജര്‍ ചില ഫോമുകള്‍ പൂരിപ്പിക്കാനും ഒപ്പിടാനുമായി തന്നു. ഞാന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതിനിടെ അസി.മാനേജരുടെ കുശലാന്വേഷണം.
“സ്കൂളിലെന്തുണ്ട് മാഷേ വിശേഷങ്ങള്‍?”
ഞാന്‍ ഫോറം പൂരിപ്പിച്ചുകൊണ്ടുതന്നെ മറുപടി പറഞ്ഞു.
“ഓ.. സുഖം...”
പറയേണ്ടിയിരുന്ന മറുപടി അതല്ലായിരുന്നുവെന്ന് പണയംവച്ച് കാശുവാങ്ങിക്കുന്നതിനായി ധൃതിപിടിച്ചിരുന്ന എനിക്ക് ആ സമയത്ത് മനസ്സില്‍ വന്നില്ല.
“അല്ല... പഠനമൊക്കെയെങ്ങിനെ?”
അസി.മാനേജര്‍ ഒന്നുകൂടെ വിശദമായി ചോദിച്ചു.ഇതിനകം ഫോം പൂരിപ്പിച്ചുകഴിഞ്ഞിരുന്ന ഞാന്‍ കസേരയില്‍ ചാഞ്ഞിരുന്ന് എന്റെ സ്കൂളിന്റെ നിലവാരത്തെ പുകഴ്ത്തി ഒരു നീളന്‍ പ്രസംഗമങ്ങു കാച്ചി.
“ഏപ്ലസ് നേടാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സ്പെഷ്യല്‍ കോച്ചിംഗ് , പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള രാത്രികാല ക്ലാസ്, കലാരംഗത്തും സാഹിത്യരംഗത്തും മറ്റുമുള്ള സംസ്ഥാനതലം വരെയുള്ള മികവുകള്‍,സ്പോര്‍ട്സിലെ ദേശീയതലംവരെയുള്ള നേട്ടങ്ങള്‍......”
എന്റെ വിവരണംകേട്ട് അസി.മാനേജര്‍ വാ പൊളിച്ചിരുന്നു.
എന്റെ വിവരണംകേട്ട് അസി.മാനേജര്‍ വാ പൊളിച്ചിരുന്നു.
“സി.ബി.എസ്.ഇ. സ്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് അവിടെ അഡ്മിഷന്‍ കിട്ട്വോ?”
അസി.മാനേജരുടെ അടുത്ത ചോദ്യം.
“ബുദ്ധിമുട്ടാ. ആര്‍ക്കാ? ”
ഞാന്‍ ഗൗരവം വിടാതെ ചോദിച്ചു.
“എന്റെ മകനുവേണ്ടിയാണ്. സി.ബി.എസ്.ഇ സ്കൂളിലൊക്കെ ഇപ്പോള്‍ ഫീസ് കുത്തനെ കൂട്ടിയില്ലേ? തുടര്‍ന്ന് പഠിപ്പിക്കാന്‍ നിവൃത്തിയില്ലാതായി മാഷേ... അവിടത്തന്നെ പ്ലസ് ടു വരെ പഠിപ്പിക്കാംന്നുവച്ചാല്‍ തറവാടുമുടിയും. എന്നാല്‍ അതിനുള്ള കാര്യമൊട്ടില്ലേനും.ഹോര്‍മോണ്‍കുത്തിവച്ച കോഴിയെപ്പോലെ ചെക്കന്‍ വളരുന്നുണ്ട്. ഭാര്യയുടെ ഒറ്റ നിര്‍ബ്ബന്ധത്തിലാ ആ സ്കൂളില്‍ കൊണ്ടുപോയി ചേര്‍ത്തത്. നമ്മളൊക്കെ പഠിച്ചപോലെ നമ്മുടെ നാട്ടിന്‍പുറത്തെ നാടന്‍ സ്കൂളില്‍ പഠിച്ചാലേ നാടിന്റെ ഗുണവും മണവുംണ്ടാവൂ.. എന്താ മാഷുടെ അഭിപ്രായം?”
അസി. മാനേജര്‍ ഞങ്ങളുടെ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണത്രെ. അദ്ദേഹത്തിന്റെ മകനെയും അതേ സ്കൂളില്‍ ചേര്‍ക്കാനാണയാളുടെ പ്ലാന്‍. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സാധാരണക്കാരുടെ സ്കൂള്‍..
“പത്താം ക്ലാസ്സിലേക്ക് അവിടെ അഡ്മിഷന്‍ ശര്യാക്കിത്തരാന്‍ പറ്റ്വോ മാഷേ?”
അസി. മാനേജര്‍ എന്റെ മുന്നില്‍ അപേക്ഷയുമായി നില്‍ക്കുകയാണ്.
“ഊം... പത്താം ക്ലാസ്സിലേക്കായിട്ട് പുതിയ അഡ്മിഷന്‍ നല്‍കാറില്ല. എന്നാലും സാറിന്റെ മകനുവേണ്ടിയല്ലേ? ഞാന്‍ ഹെഡ് മാസ്റ്റരുമായി സംസാരിക്കാം.”
ഒപ്പിട്ട പേപ്പറുകള്‍ തിരിച്ചുനല്‍കിക്കൊണ്ട് ഗൗരവം വിടാതെ ഞാന്‍ പറഞ്ഞു.നൊടിയിടയ്ക്കുള്ളില്‍ ലോണ്‍ ശരിയായി അക്കൗണ്ടിലേക്ക് അന്‍പതിനായിരം രൂപ ക്രഡിറ്റ് ചെയ്തതിന്റെ മെസ്സേജ് എന്റെ മൊബൈല്‍ ഫോണിലേക്ക് വന്നു.
“ശരി ഞാനിറങ്ങട്ടെ?”
യാത്ര പറഞ്ഞിറങ്ങാന്‍ നേരം അസി. മാനേജര്‍ ഒന്നുകൂടെ ഓര്‍മ്മിപ്പിച്ചു.
“അഡ്മിഷന്റെ കാര്യം..”
“അടുത്ത തിങ്കളാഴ്ച സാറ് മകനെയും കൂട്ടി സ്കൂളിലേക്ക് വന്നോളൂ.. ഹെഡ് മാസ്റ്ററോട് ഞാന്‍ ഇന്നുതന്നെ കാര്യം പറയാം.”
“ഓ..”
അസി. മാനേജര്‍ ഭവ്യതയോടെ എന്നെ യാത്രയാക്കി. ഹെഡ് മാസ്റ്ററെ കണ്ട് അന്നുതന്നെ കാര്യം സംസാരിച്ചിരുന്നുവെങ്കിലും വീടുപണിയുടെ തിരക്കില്‍ ഞാന്‍ എല്ലാം മറന്നിരുന്നു.അധികമാരെയും ക്ഷണിക്കാതെ വളരെ ചെറിയരീതിയില്‍ “ഗൃഹപ്രവേശം” നടത്തി,അത്യാവശ്യമായ ചില പണികളൊക്കെ വീട്ടിലും തൊടിയിലുമായി ചെയ്തുകൊണ്ടിരിക്കെ രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞുപോയതറിഞ്ഞില്ല.
ഇന്ന് ജൂണ്‍ മൂന്നാം തീയ്യതി.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളൂം പരിസരവും ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.പുത്തന്‍ യൂനിഫോം തുണിയുടെയും പുത്തന്‍ കുടയുടെയും മണം അന്തരീക്ഷത്തില്‍ പരക്കുന്നു. മഴ ചിന്നം പിന്നം പെയ്യുന്നുണ്ട്.സ്കൂളിനുമുന്നിലെ റോഡിലും, ഗേറ്റിനരികിലുമൊക്കെയായി ഒതുങ്ങിനിന്ന് “നമസ്തെ" പറയുന്ന കൊച്ചുമിടുക്കന്‍മാരെയും മിടുക്കികളെയും നോക്കി ചിരിച്ച് രക്ഷിതാക്കളോട് കുശലം പറഞ്ഞ് സ്കൂള്‍ മുറ്റത്തേക്ക് പ്രവേശിച്ച എന്നെ എതിരേറ്റത് എസ്.ബി.ഐ യിലെ അസിസ്റ്റന്റ് മാനേജരായിരുന്നു. മകന്റെ തോളില്‍ കൈവച്ച് മറുകയ്യില്‍ കുടയുമായി അദ്ദേഹം എന്റെയടുത്തേക്കു വന്നു.
''എന്തായി? മോന് അഡ്മിഷൻ കിട്ടിയല്ലോ ല്ലേ? ഞാൻ ഹെഡ് മാസ്റ്ററോട് പറഞ്ഞിരുന്നു.''
''അഡ്മിഷൻ കിട്ടി. സന്തോഷം മാഷേ.. മാഷ് ചെയ്തുതന്ന ഉപകാരത്തിനു നന്ദി..''
''ഹേയ്.. നന്ദിയൊന്നും പറയേണ്ടതില്ല. സാറിന്റെ മകനെപ്പോലെ മിടുക്കരായ കുട്ടികളെ കിട്ടുകയെന്നത് ഞങ്ങളുടെയും ഭാഗ്യമല്ലേ?''
''എന്തായി? മോന് അഡ്മിഷൻ കിട്ടിയല്ലോ ല്ലേ? ഞാൻ ഹെഡ് മാസ്റ്ററോട് പറഞ്ഞിരുന്നു.''
''അഡ്മിഷൻ കിട്ടി. സന്തോഷം മാഷേ.. മാഷ് ചെയ്തുതന്ന ഉപകാരത്തിനു നന്ദി..''
''ഹേയ്.. നന്ദിയൊന്നും പറയേണ്ടതില്ല. സാറിന്റെ മകനെപ്പോലെ മിടുക്കരായ കുട്ടികളെ കിട്ടുകയെന്നത് ഞങ്ങളുടെയും ഭാഗ്യമല്ലേ?''
“ഇവിടെ വന്നപ്പോള്‍, കുട്ടികളുടെ കളിയും ചിരിയുമൊക്കെ കാണുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരനുഭൂതി നിറയുന്നു. ഞാന്‍ എന്റെ മോനെ മാഷെ ഏല്‍പ്പിക്കുകയാണ്. നല്ലവണ്ണം ശ്രദ്ധിക്കണം. അതുമാഷോട് പ്രത്യേകം പറയണമെന്നല്ലെന്നറിയാം.. എന്നാലും...”
ഒരു അദ്ധ്യാപകനു ലഭിക്കുന്ന ബഹുമാനം, സ്നേഹം, സമൂഹത്തില്‍ മറ്റൊരു ജോലിക്കും ഈയൊരു പദവി യും മനസ്സുഖവും ലഭിക്കില്ലെന്നെനിക്കു തോന്നി. അദ്ധ്യാപകനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊണ്ടു.
“എന്താ മോന്റെ പേര്?”
“കിരണ്‍”
ഞാന്‍ കിരണിന്റെ തോളില്‍ കൈവച്ചു ചേര്‍ത്തുനിര്‍ത്തി.
“ഇയാളെ ഇപ്പോഴുള്ളതിലും മിടുമിടുക്കനായി തിരിച്ചുതരാം.”
നന്ദിചൊല്ലുന്ന മിഴികളുമായി അസി. മാനേജര്‍ എന്നോട് യാത്രപറഞ്ഞ് ഗേറ്റ് കടന്നുപോയി. ഞാന്‍ കിരണിനോടൊപ്പം സ്കൂള്‍ മുറ്റത്തെ പടവുകള്‍ കയറി.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇവിടെ വന്നപ്പോള്‍, കുട്ടികളുടെ കളിയും ചിരിയുമൊക്കെ കാണുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരനുഭൂതി നിറയുന്നു. ഞാന്‍ എന്റെ മോനെ മാഷെ ഏല്‍പ്പിക്കുകയാണ്. നല്ലവണ്ണം ശ്രദ്ധിക്കണം. അതുമാഷോട് പ്രത്യേകം പറയണമെന്നല്ലെന്നറിയാം.. എന്നാലും...”
മറുപടിഇല്ലാതാക്കൂഒരു അദ്ധ്യാപകനു ലഭിക്കുന്ന ബഹുമാനം, സ്നേഹം, സമൂഹത്തില്‍ മറ്റൊരു ജോലിക്കും ഈയൊരു പദവി യും മനസ്സുഖവും ലഭിക്കില്ലെന്നെനിക്കു തോന്നി. അദ്ധ്യാപകനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊണ്ടു...!