ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇനിയും പുഴയൊഴുകണം

പ്രിന്റ്‌ എഡിഷന്‍  ·  May 18, 2017

കേരളത്തിലെ പുഴകള്‍ പലതും ഒഴുകുന്നില്ല. അവ മണല്‍വാരികള്‍ തീര്‍ത്ത വാരിക്കുഴികളില്‍ അകപ്പെട്ടുകിടക്കുകയാണ്. പുഴകളുടെ ഈയൊരു അവസ്ഥാവിശേഷത്തിന് ഏറ്റവുമെളുപ്പത്തില്‍ പലര്‍ക്കും ഉദാഹരണമായെടുത്തുകാണിക്കാന്‍ സാധിക്കുക ഭാരതപ്പുഴയുടെ ആസന്നമരണാവസ്ഥയെയാണ്. അതുകൂടാതെ പല നദികളുടെയുമവസ്ഥ ഇതുതന്നെയാണെന്ന് നമ്മുടെ നദീതീരങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാല്‍ മനസ്സിലാകും. മലയാളികള്‍ സാഹിത്യവായനയിലൂടെ അറിഞ്ഞ മറ്റൊരു പ്രധാന പുഴയാണ് മയ്യഴിപ്പുഴ. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ വായിക്കാത്ത സാഹിത്യാഭിരുചിയുള്ള മലയാളികള്‍ ചുരുക്കമായിരിക്കും.
മയ്യഴിപ്പുഴയുടെ ഒഴുക്കാരംഭിക്കുന്നത് വാണിമേല്‍പ്പുഴയായിട്ടാണ്. വയനാടന്‍മലനിരകളുടെ താഴ്‌വാരത്തെ കുറ്റ്യാടി, വിലങ്ങാട് മലനിരകളാണ് ഇതിന്റെ പ്രഭവസ്ഥാനം. നരിപ്പറ്റ, വാണിമേല്‍, ഈയ്യങ്കോട്, ഇരിങ്ങണ്ണൂര്‍, തൃപ്പങ്ങത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയൊഴുകി പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ സാഗരപ്രവേശം ചെയ്യുന്ന പുഴയാണ് മയ്യഴിപ്പുഴ. അമ്പത്തിനാല് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ നദിയില്‍ ഉത്ഭവം മുതല്‍ പതനംവരെ വെള്ളാരംകല്ലുകളാണുള്ളത്. പാറക്കെട്ടുകളും വെള്ളാരംകല്ലുകളും നിറഞ്ഞ മനോഹരമായ ഇരുകരകളാണ് നദിയില്‍ വെള്ളംകുറയുന്ന വേനല്‍ക്കാലങ്ങളില്‍ കാണാന്‍ സാധിക്കാറുണ്ടായിരുന്നത്. ജലസമൃദ്ധമായിരുന്ന ഈ നദി വറ്റിവരളുമെന്ന് ചുരുങ്ങിയത് അഞ്ചുപത്തുവര്‍ഷംമുമ്പുവരെയെങ്കിലും അധികമാരും ചിന്തിച്ചിരിക്കാനിടയില്ല. പക്ഷെ നരിപ്പറ്റയിലൂടെയും വാണിമേലിലൂടെയും ഈയ്യങ്കോടിലൂടെയുമൊഴുകുന്ന പുഴയുടെ ഭാഗങ്ങളില്‍ നിറയെ ഇപ്പോള്‍ മണലെടുത്ത കുഴികളാണ്. ആ കുഴികളില്‍ ശ്വാസംമുട്ടിപ്പിടയുകയാണ് മയ്യഴിപ്പുഴ. വെള്ളാരങ്കല്ലുകളെ അരിപ്പകൊണ്ട് അരിച്ചുമാറ്റിയാണ് ഇവിടങ്ങളില്‍നിന്ന് മണലൂറ്റുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ പുഴകള്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കയാണ്.
വേനല്‍ക്കാലമാകുമ്പോള്‍ വരള്‍ച്ചയുടെ ആഘാതങ്ങളെക്കുറിച്ചും, മഴക്കാലമാകുമ്പോള്‍ മഴക്കെടുതികളെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും ആശങ്കാകുലരാകുന്നവരാണ് കേരളീയര്‍. ഇത്രയധികം ഉപഭോഗസംസ്‌കാരം പിടിമുറുക്കിയ മറ്റൊരു ഭൂപ്രദേശം ഇന്ത്യയിലുണ്ടോയെന്ന് സംശയമാണ്. എന്തിനെയും തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിമാത്രമായി ഉപയോഗിക്കാമെന്ന ആര്‍ത്തിപ്പണ്ടാരങ്ങളായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. അല്ലെങ്കില്‍, നമ്മളെ അങ്ങനെയാക്കിത്തീര്‍ത്തിരിക്കുന്നു.
മലഞ്ചെരിവുകളിലൂടെ കുത്തിയൊഴുന്ന പുഴകളെക്കാണുമ്പോള്‍ അവയെയുപയോഗിച്ച് എത്രത്തോളം ഡാമുകള്‍കെട്ടി വൈദ്യുതിയുണ്ടാക്കാമെന്നാണ് നമ്മുടെ ചിന്ത. ജലസമൃദ്ധമായ പുഴയൊഴുകുന്ന മലനിരകളില്‍ സ്വാഭാവികവനം നശിപ്പിച്ച് എത്രത്തോളം റബ്ബര്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നാണ് നമ്മുടെ ചിന്ത. ഉയരംകൂടിയ കുന്നുകളിലൊക്കെ കടുപ്പംകൂടിയ ചായയിലകളാല്‍ സമൃദ്ധമായിരിക്കണമെന്നതാണ് നമ്മുടെ ചിന്ത. പുഴയ്ക്ക് ഉറവയൊരുക്കുന്ന ആഴത്തില്‍ വേരിറങ്ങുന്ന ജൈവവൈവിദ്ധ്യമുള്ള വനങ്ങള്‍ നമുക്ക് വേണമെന്നില്ല. നമ്മുടെ ഭരണാധിപന്മാര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വനങ്ങള്‍ നശിപ്പിക്കപ്പെടണം എന്നാണ്.
പശ്ചിമഘട്ടത്തില്‍ നിന്നാണ് നമ്മുടെ നാല്‍പത്തിനാലു നദികളുമുത്ഭവിക്കുന്നത്. ഈ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, അതില്‍ ആകാവുന്നിടത്തോളം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ മുഖ്യ രാഷ്ട്രീയകകഷികള്‍ തയ്യാറാകാത്ത ഏകസംസ്ഥാനമാണ് കേരളം.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുകയും, പരിസ്ഥിതിലോലമായി കണക്കാക്കപ്പെട്ട സ്ഥലങ്ങളിലേയെങ്കിലും കാടുകള്‍ സംരക്ഷിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ നമ്മുടെ പുഴകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അവയൊഴുകുകയുള്ളൂ. നമ്മുടെ ദാഹമകറ്റുകയുള്ളൂ. നാല്‍പത്തിനാല് നദികളും സ്വാഭാവികമായൊഴുകിയാലേ, അവയെ ആശ്രയിക്കുന്ന നാല്‍പത്തിനാല് വലിയ നീര്‍ത്തടങ്ങളെയും, ആ നീര്‍ത്തടങ്ങളെയാശ്രയിച്ചു നിലനില്‍ക്കുന്ന ഭൂഗര്‍ഭജലനിരപ്പിനെയും, ആ ഭൂഗര്‍ഭജലനിരപ്പുകളെമാത്രം ആശ്രയിച്ചുള്ള നമ്മുടെയോരോരുത്തരെയും വീട്ടുതൊടികളിലെ കൊച്ചുകൊച്ചുകിണറുകളില്‍ വെള്ളമുണ്ടാവുകയുള്ളൂ. നമ്മളോട് നമ്മുടെ വീടുകളിലെ കിണറുകളില്‍ വെള്ളമുണ്ടാകാനുള്ള വഴിയായി നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപദേശിക്കുന്നത് മഴക്കുഴികള്‍ കുഴിക്കുവാനാണ്. പുഴകളെക്കൊന്ന് മഴക്കുഴികള്‍കൊണ്ട് ഭൂഗര്‍ഭജലനിരപ്പുയര്‍ത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നേടത്തോളം മന്ദബുദ്ധികളായിപ്പോയല്ലോ നമ്മുടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ എന്ന് അതിശയിച്ചുപോവുകയാണ്.
ഈയവസരത്തില്‍വേണം പുഴയെയും പുഴയൊഴുക്കിനെയും ആരാധിച്ചിരുന്ന നമ്മുടെ യഥാര്‍ത്ഥ പൈതൃകത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചിന്തിക്കാന്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരാഖണ്ഡിലെ കോടതി ഗംഗാനദിയും, ഗംഗയുടെ പോഷകനദിയായ യമുനാ നദിയും ജീവിക്കുന്ന മനുഷ്യരുടെതായ എല്ലാ പരിഗണനകളും അര്‍ഹിക്കുന്നുവെന്ന് ഉത്തരവിട്ടത് ഇത്തരത്തിലുള്ള സംരക്ഷണശ്രമങ്ങള്‍ക്ക് ഉദാഹരണമായി കണക്കാക്കാം. ഭാരതീയര്‍ ഗംഗാനദിയെ ഗംഗാമാതാവായും യമുനാനദിയെ യമുനാ മാതാവായും കണക്കാക്കുന്നവരാണ്. ജഡ്ജിമാരായ രാജീവ് ശര്‍മ്മ, അലോക് സിംഗ് എന്നിവര്‍ ഈ ഉത്തരവിന് ആധാരമായെടുത്തിരിക്കുന്നത് ന്യൂസിലാന്റിലെ വാന്‍ഗന്വയി നദിയെ അവിടുത്തെ സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ നല്‍കി സംരക്ഷിച്ച നടപടിയെയാണ്. ന്യൂസിലാന്റിലെ മറോയി ട്രൈബല്‍ ജനത അവരുടെ പൂര്‍വ്വികരായി കണക്കാക്കുന്നത് വാന്‍ഗന്വയി നദിയെയാണ്. ഈ പൂര്‍വ്വികാരാധനയെയും ആചാരവിശ്വാസങ്ങളെയും പരിഗണിച്ചാണ് വാന്‍ഗന്വയി നദി ആദ്യത്തെ പൗരാവകാശമുള്ള നദിയായി മാറിയത്. ആചാരവിശ്വാസങ്ങള്‍ പുഴകളോട് എത്രമാത്രം ജനമനസ്സുകളില്‍ സംരക്ഷണ മനോഭാവമുണ്ടാക്കുന്നുവെന്നതിന് ഉദാഹരണങ്ങളായാണ് ഇതിവിടെ സൂചിപ്പിച്ചത്.
കേരളത്തിലെ നിളാനദിക്കും പമ്പാനദിക്കും കുന്തിപ്പുഴയ്ക്കുമൊക്കെ ഇത്തരത്തിലുള്ള വിശ്വാസപരവും ആചാരബദ്ധിതവുമായ വൈകാരികബന്ധം പുഴയോരവാസികളില്‍ ഉണ്ടെങ്കിലും, പുഴകളുടെ ഉത്ഭവസ്ഥാനങ്ങളായ കിഴക്കന്‍ മലകളിലെ കുടിയേറ്റവും വനനശീകരണവും കൈയ്യേറ്റവും കുന്നിടിക്കലും ഒറ്റവിളകൃഷികളുമൊക്കെ പുഴകളെ അവയുടെ ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊല്ലുന്ന സ്ഥിതിയുണ്ടാക്കുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ കേരളത്തിലെ നാല്‍പത്തിനാലു നദികളും സംരക്ഷിക്കപ്പെടേണ്ടവയാണ് എന്നു ചിന്തിക്കാന്‍ ശേഷിയും വിവേകവുമുള്ള സര്‍ക്കാര്‍ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഇതു സാധ്യമല്ലെങ്കില്‍ കേരളത്തിലെ സാമാന്യജനമനസ്സുകളിലെങ്കിലും ഈ പുഴകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്തിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ട ബഹുജനശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വളര്‍ന്നുവരുന്ന തലമുറയിലെങ്കിലും ഇത്തരമൊരു ബോധം സൃഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു.
പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയിടയില്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടന്നുവരുന്നത് ആശാവഹമായ കാര്യമാണ്. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പിറവിയെടുത്ത് പ്രവര്‍ത്തിച്ചുവരുന്ന നിളാവിചാരവേദിപോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ജൂണ്‍മാസത്തില്‍ നിളാനദിക്കരയില്‍ നടക്കാന്‍ പോകുന്ന നദീമഹോത്സവം ഇതിനകംതന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ വഴിയും പുഴകളുടെ സംരക്ഷണത്തിനായുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പതിനാലു ജില്ലകളിലും രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച റിവര്‍ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.
ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നദിക്കരകളില്‍ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതും പ്രതീക്ഷ നല്‍കുന്നു. ചെറിയ ശ്രമങ്ങളിലൂടെയായാലും വന്‍തോതിലുള്ള പൊതുജനബോധവത്കരണശ്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പുഴകളുടെ സംരക്ഷണത്തിനായുണ്ടായാല്‍ മാത്രമേ കേരളത്തെ ജലക്ഷാമത്തില്‍നിന്നും കരകയറ്റുവാന്‍ സാധിക്കുകയുള്ളൂ.



ജന്മഭൂമി: http://www.janmabhumidaily.com/news624819#ixzz4nJH2z6zS

അഭിപ്രായങ്ങള്‍

  1. ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നദിക്കരകളില്‍ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതും പ്രതീക്ഷ നല്‍കുന്നു. ചെറിയ ശ്രമങ്ങളിലൂടെയായാലും വന്‍തോതിലുള്ള പൊതുജനബോധവത്കരണശ്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പുഴകളുടെ സംരക്ഷണത്തിനായുണ്ടായാല്‍ മാത്രമേ കേരളത്തെ ജലക്ഷാമത്തില്‍നിന്നും കരകയറ്റുവാന്‍ സാധിക്കുകയുള്ളൂ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി