ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലൈഫ് സര്‍ട്ടിഫിക്കറ്റ്


                       അസ്വസ്ഥമായൊരിരുള്‍ മൂടിയ മധ്യാഹ്നത്തിലായിരുന്നു സുമിത്ര ജില്ലാ ആശുപത്രിയുടെ പഴകി ദ്രവിച്ചുപൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ കല്‍പ്പടവുകള്‍ കയറിയെത്തിയത്. ആശുപത്രിയുടെ മുറ്റത്ത് പടര്‍ന്ന് പന്തലിച്ച തേന്‍മാവിന്‍ചില്ലയില്‍ തിന്നുകൊണ്ടിരുന്ന മാമ്പഴമുപേക്ഷിച്ച് തന്നെ നോക്കി പരിഹാസച്ചിരിചിരിക്കുന്ന അണ്ണാറക്കണ്ണനെ സുമിത്ര ഗൗനിച്ചില്ല. അവള്‍ നേരെ ആശുപത്രി സൂപ്രണ്ടിന്റെ മുറിയന്വേഷിച്ചു ചെന്നു. മുറിയില്‍ അഞ്ചാറുപേര്‍ നില്‍പ്പുണ്ടായിരുന്നു. മുറിക്കുപുറത്തും കുറേപ്പേര്‍. പലരും പല ആവശ്യങ്ങള്‍ക്കായി വന്നവര്‍.
                  “ദയവായി ഇരിക്കുക” എന്ന വെളുത്ത സ്റ്റിക്കറിലെ ചുവന്ന അക്ഷരങ്ങള്‍ക്കുതാഴെ ചുവരോട്ചേര്‍ത്തിട്ടിരുന്ന ചുവന്നയിരിപ്പിടങ്ങളിലൊന്നില്‍ സുമിത്ര ഇരിപ്പുറപ്പിച്ചു. തലയിലൂടെയിട്ട സാരിത്തലപ്പിനിടയിലൂടെ ഒളിക്കണ്ണിട്ട് ചുറ്റും നോക്കി. പരിഹാസത്തിന്റെ കണ്ണുകള്‍ തന്നെ കൊത്തിവലിക്കുന്നുണ്ടോ? അവള്‍ വേഗംതന്നെ കണ്ണുകള്‍ പിന്‍വലിച്ചു കണ്ണടച്ചിരുന്നു.
                  'ഉണ്ടാവും തീര്‍ച്ചയായും ഉണ്ടാവും. ഏതെങ്കിലും കോണില്‍ മറഞ്ഞിരുന്ന് അല്ലെങ്കില്‍ പരസ്യമായിത്തന്നെ, മഞ്ഞക്കണ്ണുകള്‍ ചിരിയടക്കാന്‍ ശ്രമിക്കുന്നുണ്ടാവും. അല്ലെങ്കില്‍ പൊട്ടിച്ചിരിക്കുന്നുണ്ടാവും'
           കാതുകളില്‍ മുഴങ്ങിയ ചിരിയുടെ അലകളില്‍ മനംമടുത്ത സുമിത്ര ഇരുകൈകളാലും ചെവികള്‍ ചേര്‍ത്തടച്ചു.
             ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ആശുപത്രിയില്‍വച്ചാണ് ഭീതിദമായ സഹതാപത്തിന്റെ മുന്നൊരുക്കം പാകപ്പെടുത്തിയൊരു സത്യം വെളിപ്പെടുത്തിത്തന്നത്. ചെറിയൊരു പനിയുമായി വന്നുകയറിയതായിരുന്നു. കൂടെയാരുമില്ലാതിരുന്നതിനാലാവണം കിട്ടിയതൊരു പായമാത്രമായിരുന്നു. അതുതന്നെ ആശുപത്രിവികസനസമിതിയുടെ ഔദാര്യമാണത്രെ! വരാന്തയുടെ മൂലയില്‍ ചുരുണ്ടുകൂടിയ പനിപ്പായ അടുത്തദിവസങ്ങളില്‍ ചുട്ടുപഴുത്തു. പനിമൂര്‍ച്ഛിച്ചപ്പോള്‍ പായമാറി കിടക്ക കിട്ടി. നേരിയ ബോധത്തിന്റെ കട്ടികൂടിയ തിരശ്ശീലക്കപ്പുറത്ത് എന്തൊക്കെയോ പരിശോധനകള്‍..! ചികിത്സകള്‍..! ഒടുവില്‍ ദിവസങ്ങള്‍ കഴിഞ്ഞ് കണ്ണിനെപ്പൊതിഞ്ഞ മഞ്ഞനിറത്തിനൊരയവുവന്നപ്പോള്‍ വെള്ള മാലാഖമാരിലൊരുവള്‍ തിരക്കി.
             “കൂടെയാരും വന്നിരുന്നില്ലേ?”
മറുപടി അവിടെയവിടെയായി തങ്ങിനിന്ന വെള്ളനിറങ്ങള്‍ തന്നെ പറഞ്ഞു.
              “തോന്ന്യാസിയായി ജീവിക്കുന്നവരുടെ കൂടെയാരുവരാനാണ്? ”
              “ഇതുകൊണ്ടെങ്കിലും പഠിച്ചാല്‍ മതിയായിരുന്നു.”
              “ഇനിയെന്ത് പഠിക്കാനാ? ഒടുക്കത്തെ പഠിത്തം പഠിച്ചില്ലെ?”
               “ഇനിയിവളാരെയും പഠിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു.”
               “വൃത്തികെട്ട വര്‍ഗ്ഗം.”
               ശാപവചനങ്ങളുടെ ഘോഷയാത്ര! ചിരിയുടെ ശകലങ്ങള്‍ അവിടവിടെ വീണുചിതറിയൊരു കൂട്ടച്ചിരിയുടെ പ്രതീതി സൃഷ്ടിച്ചു.
            “ഭര്‍ത്താവുണ്ടോ?”
             വീണ്ടും ചോദ്യം.
             “ഊം..”
             തളര്‍ന്ന മൂളലില്‍ സുമിത്ര പ്രതിവചിച്ചു.
             “എവിടെയാണ്?”
            “എന്ത് ചെയ്യുന്നു?”
             സുമിത്രയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. മഞ്ഞപ്പുകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികളുടെ മറയ്ക്കപ്പുറത്ത് ഇരുമ്പഴിക്കുള്ളിലെ ഭര്‍ത്താവിനെ അവള്‍ കണ്ടു.
            “ജയിലില്‍”
            അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
             “ഊം.. വെറുതെയല്ല..”
            “ഞാനാദ്യമേ പറഞ്ഞില്ലേ? പോക്കുകേസായിരിക്കുമെന്ന്?”
              “അല്ലാതെ മാനം മര്യാദയ്ക്ക് ജീവിക്കു ജീവിക്കുന്നവര്‍ക്കീയസുഖമുണ്ടാവ്വോ?”
              അഭിപ്രായങ്ങളുടെ ബാഹുല്യം ശ്വാസവായുവിനെ കടുപ്പിച്ചപ്പോള്‍ അവളൊന്നുചുമച്ചു.
             "കൂട്ടിക്കൊണ്ടുചെല്ലാന്‍ പറഞ്ഞു.”
             അകത്തേക്കു തലനീട്ടിയ അറ്റന്റര്‍ വീല്‍ചെയര്‍ മുറിക്കുള്ളിലേക്ക് തള്ളിക്കയറ്റി. വീല്‍ച്ചെയറില്‍ മഞ്ഞച്ചായം തേച്ച ചുമരുകള്‍ താണ്ടി നീണ്ട വരാന്തകളിലൂടെ യാത്രയവസാനിച്ചത് വൃത്തിയുള്ള തൂവെള്ളനിറമുള്ള ചുവരുകളുള്ള വിശാലമായൊരുമുറിയിലായിരുന്നു.
              ആ മുറിയിലെ വായുവിനുതന്നെ സാന്ത്വനത്തിന്റെ കുളിര്‍മ്മയുണ്ടായിരുന്നുവെന്നുതോന്നി. അവിടെ ശുഭ്രവസ്ത്രം ധരിച്ച കുലീനയായ അമ്മയുടെ മുഖമുള്ള മൂന്നു ഡോക്ടര്‍മാരുണ്ടായിരുന്നു. സൗമ്യതയുടെ സ്വരത്തില്‍ അവര്‍ പറഞ്ഞു.
            “വിഷമിക്കരുത്.. ഏതു സാഹചര്യവും നേരിടാനുള്ള കരുത്തുണ്ടാവണം...”
സൗമ്യതയിലും കുളിര്‍മ്മയിലും കുതിര്‍ത്തതാണെങ്കിലും സമാശ്വാസത്തിന്റെ വാക്കുകളില്‍ പതിയിരുന്ന സത്യം ഇടക്കിടെ അതിന്റെ മൂര്‍ച്ചയുള്ള അരികുകള്‍ കൊണ്ട് നേര്‍ത്ത മൃദുലമായ മനസ്സിന്റെ പാര്‍ശ്വഭിത്തികളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ആ നോവ് അസഹ്യമായപ്പോഴെല്ലാം കണ്ണുകളില്‍നിന്നും കുടുകുടെ വെള്ളം ചാടി. കരച്ചിലിന്റെ ചീളുകള്‍ ചുണ്ടുകളെ ഭേദിച്ച് തെറിച്ചുവീണു.
മണിക്കൂറുകള്‍ നീണ്ടുനിന്ന കൗണ്‍സിലിനൊടുവില്‍ മനസ്സിനെ മനസ്സിലാക്കിച്ചു.
           “താനൊരു മഹാരോഗിയാണെന്ന മഹാസത്യം!”
വീണ്ടും ആശുപത്രിയില്‍ രണ്ടുമൂന്നു ദിവസങ്ങള്‍ കൂടെ. വീണ്ടും ആഴ്ചകള്‍ തോറുമുള്ള കൗണ്‍സിലിംഗ്. കൈനിറയെ മരുന്നുകള്‍..!
              രോഗത്തിന്റെ ബീജം നിക്ഷേപിച്ച മഹാനാരാണാവോ? സുമിത്ര ഓര്‍ത്തുനോക്കി മിനക്കെട്ടില്ല.
കൊലക്കയറും കാത്ത് എണ്ണിയെണ്ണി ദിവസങ്ങള്‍ നീക്കുന്ന ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായഹസ്തവുമായി വന്ന സഹാനുഭൂതരുടെയാരുടെതെങ്കിലുമാവാം. അവരുടെ മുന്നിലാണല്ലോ വിലപിടിച്ചതെല്ലാം സമര്‍പ്പിക്കേണ്ടിവന്നത്! ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ പ്രത്യയശാസ്ത്രനേതാക്കന്‍മാരായിരുന്നു പലരും. ആദ്യം പണം. അതുകഴിഞ്ഞപ്പോള്‍ ശരീരം...! ഇനിയൊന്നും കിട്ടാനില്ലെന്നറിഞ്ഞ നാള്‍മുതല്‍ ഹസ്തങ്ങളെല്ലാം പിന്‍വലിഞ്ഞു. അതിനിടയിലാരോ എപ്പോഴോ നിക്ഷേപിച്ച രോഗത്തിന്റെ വിത്ത് പെറ്റുപെരുകി ശരീരത്തിന്റെ ഓരോ അണുവിലും നിറഞ്ഞുനില്‍ക്കുന്നു.
താന്‍ സ്വയമൊരു വലിയ രോഗാണുവാണെന്ന് സുമിത്രക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ചെയ്യാത്ത കുറ്റത്തിന് വിശ്വസിച്ച പ്രത്യയശാസ്ത്രം ചാര്‍ത്തിക്കൊടുത്ത മരണക്കയറും കാത്തുകിടക്കുന്ന ഭര്‍ത്താവിനെ സുമിത്ര സ്ഥിരമായി കാണാന്‍ ചെല്ലാറുണ്ടായിരുന്നു. ജയിലധികൃതരനുവദിച്ച സമയത്തിന്റെയും ദൂരത്തിന്റെയും പരിമിതിക്കുള്ളില്‍ നിന്ന് അവര്‍ പരസ്പരം ധൈര്യം പകര്‍ന്നിരുന്നു. പലപ്പോഴും അത് മൗനത്തിന്റെ കനം പേറിയ ഭാഷയിലായിരുന്നു. തന്റെ ജീവന്‍ രക്ഷിക്കാനായി ഭാര്യ ചെന്നുമുട്ടുന്ന വാതിലുകളെക്കുറിച്ചും അലയുന്ന വഴികളെക്കുറിച്ചുമൊക്കെ അവളുടെ ഭര്‍ത്താവ് നീണ്ട മൗനത്തിലൂടെ മനനം ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ പ്രതീക്ഷകളുടെ പാലങ്ങളെല്ലാം വഴിമുട്ടിയൊരുനാള്‍ ജയിലധികൃതരുടെ സാമീപ്യം പോലും മറന്ന് കരച്ചില്‍ അണപൊട്ടിയ നിമിഷങ്ങള്‍..! സുമിത്ര നെടുവീര്‍പ്പിട്ടു.
               “സുമിത്ര, മരുന്നൊക്കെ കൃത്യമായി കഴിക്കുന്നില്ലേ?”
ചോദ്യം കേട്ട് ഞെട്ടിപ്പിടഞ്ഞെഴുനേറ്റ അവളുടെ മുന്നില്‍ പുഞ്ചിരിക്കുന്ന കുലീനയായ അമ്മയുടെ മുഖമുള്ള ഡോക്ടര്‍.
            “പുതിയ ജോലിയൊക്കെയെങ്ങിനെ?”
            “സുഖം"
              സുമിത്ര മന്ദഹസിച്ചു. ഏതോ സാമൂഹ്യ സേവനസംഘടന ഏര്‍പ്പെടുത്തിക്കൊടുത്ത സാമാന്യം വരമാനമുള്ള തയ്യല്‍ ജോലിയില്‍ സുമിത്ര സംതൃപ്തയായിരുന്നു. അവിടുത്തെ എല്ലാവരും എന്തെങ്കിലും ദുഃഖം മനസ്സില്‍ പേറുന്നവരായിരുന്നു. അതുകൊണ്ടുതന്നെ മ്ലാനമായൊരു മൂകത എപ്പോഴും അവിടെ തളംകെട്ടിനിന്നിരുന്നു. ആ മൗനം സുമിത്രയ്ക്കിഷ്ടവുമായിരുന്നു. മൗനം പോലെ വാചാലമായി മറ്റൊന്നുമില്ലെന്നും അവള്‍ തിരിച്ചറിഞ്ഞിരുന്നു.
           “ഭര്‍ത്താവ്?.. ഓഹ്.. സോറി.. ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.”
            പറയരുതാത്തതെന്തോ പറഞ്ഞുപോയതിന്റെ പാപഭാരത്തില്‍ കുനിഞ്ഞുപോയ മുഖവുമായി ഡോക്ടര്‍ നടന്നുനീങ്ങി. സുമിത്ര വീണ്ടും സ്വയം വെന്ത് കണ്ണിലിരുട്ട് നിറച്ച് ഇരിപ്പിടത്തിലമര്‍ന്നു. സൂപ്രണ്ടിന്റെ മുറിയിലെ തിരക്കൊഴിഞ്ഞുതുടങ്ങിയിരുന്നു. വിധി നടപ്പിലാക്കപ്പെടുന്നതിന്റെ കൃത്യം ഒരുമാസം മുമ്പാണ് സുമിത്ര അവസാനമായി ഭര്‍ത്താവിനെക്കാണാന്‍ പോയത്. അന്നയാള്‍ പറഞ്ഞ വാക്കുകള്‍ സുമിത്രയുടെ മനസ്സിലിപ്പോഴും മുഴങ്ങുന്നുണ്ട്.
           “എനിക്ക് മരിക്കാന്‍ കൃത്യമായൊരു ദിവസവും, സമയവും, രീതിയുമുണ്ട്. ഞാനതിനായി തയ്യാറെടുത്തുകഴിഞ്ഞു. പക്ഷേ നീയ്യോ?”
ദൃഢമായ വാക്കുകളില്‍ തുടങ്ങിയ അയാളുടെ സംസാരം ഒടുക്കത്തില്‍ കരച്ചിലില്‍ പതറിപ്പോയി.
          “നീയും മരണശിക്ഷ കാത്തുകിടക്കുകയല്ലേ?”
          അയാള്‍ വീണ്ടും ചോദിച്ചു. സുമിത്രയ്ക്കൊന്നും പറയാനില്ലായിരുന്നു. ഒരിക്കലും അയാളറിയരുതെന്നു കരുതിയതെല്ലാം അയാളെങ്ങിനെയോ അറിഞ്ഞിരിക്കുന്നു. ചീത്തവാര്‍ത്തകള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്നാണല്ലോ! അതിന് ചിലപ്പോള്‍ ജയില്‍ഭിത്തികള്‍ പോലും തടസ്സമാവില്ലായിരിക്കാം! ജയിലിനുപുറത്തും അകത്തുമായി മരണശിക്ഷ കാത്തുകിട്ക്കുന്നവര്‍! ഒരാള്‍ക്ക് കൃത്യമായ സമയവും തീയ്യതിയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മറ്റെയാള്‍ക്ക് അനിശ്ചിതത്വത്തിന്റെ ശപ്തനിമിഷങ്ങള്‍ മാത്രം. അതെപ്പോള്‍ വേണമെങ്കിലുമാവാം. ഇപ്പോള്‍ ഈ നിമിഷവുമാവാം. അല്ലെങ്കില്‍ അനേകം നിമിഷങ്ങള്‍ ചേര്‍ന്ന് ദിവസങ്ങളോ മാസങ്ങളോ കൊല്ലങ്ങളോ നീളാം! അനിശ്ചിതത്വത്തിന്റെ ക്രൂരമായ തമാശകള്‍...!
               അതിനുശേഷം ഭര്‍ത്താവിന്റെ വധശിക്ഷ നടപ്പിലാക്കിയ കഴിഞ്ഞയാഴ്ചയായിരുന്നു സുമിത്ര ജയിലില്‍ പോയത്. മൃതശരീരം ഏറ്റുവാങ്ങാന്‍. അവസാനമായി ഒരുനോക്കുകണ്ട് ജയില്‍ശ്മശാനത്തില്‍ത്തന്നെ സംസ്കരിക്കാനൊപ്പിട്ടുകൊടുത്ത് തിരിച്ചുപോന്നു. അല്ലാതെ മൃതശരീരവുമായെന്തുചെയ്യാന്‍? പ്രത്യയശാസ്ത്രമേലാളന്‍മാരോ സഹായഹസ്തം നീട്ടിയ പ്രമുഖരോ ആ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഒന്നു കാര്‍ക്കിച്ചു തുപ്പാമായിരുന്നു. അവരുടെ മുഖത്ത്.
                 സൂപ്രണ്ടിന്റെ മുറിയിലെ തിരക്കൊഴിഞ്ഞിരുന്നു. സുമിത്ര അകത്തേക്ക് വിളിക്കപ്പെട്ടു.
                 “ഊം..?”
             ആശുപത്രി സൂപ്രണ്ടിന്റെ മൂളലിന് മറുപടിയായി സുമിത്ര പറഞ്ഞു.
               “ലൈഫ് സര്‍ട്ടിഫിക്കറ്റ്.”
                 സൂപ്രണ്ട് സംശയത്തോടെ അവളെയൊന്നുഴിഞ്ഞുനോക്കി.
                  “എയിഡ്സ് രോഗിയാണ്. സര്‍ക്കാറില്‍ പെന്‍ഷനുവേണ്ടി ഹാജരാക്കാന്‍..”
             അവള്‍ സംശയം തീര്‍ത്തു.
            മാവിന്‍കൊമ്പിലെ മാമ്പഴം തിന്നുവയറുവീര്‍ത്ത ചിലയ്ക്കുന്ന അണ്ണാറക്കണ്ണന്‍മാരുടെ കീഴെക്കൂടെ, കൊത്തിപ്പറിക്കുന്ന അനേകായിരം കണ്ണുകളുടെ സൂചിമുനകള്‍ക്കിടയിലൂടെ അവള്‍ ആശുപത്രിപ്പടിയിറങ്ങി. കയ്യില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വിറച്ചു.
              എയിഡ്സ് രോഗി ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവ്!

അഭിപ്രായങ്ങള്‍

  1. അനിശ്ചിതത്വത്തിന്റെ ക്രൂരമായ തമാശകള്‍...!.........., .മനസ്സില്‍ തട്ടിയ കഥ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. സമൂഹത്തിന്റെ കണ്ണുകളില്‍ ഉള്ള കോലിനേക്കാള്‍
    മറ്റുള്ളവന്റെ കരട് തിരയാന്‍ ഊര്‍ജ്ജം കൂടും ...
    ആര്‍ഭാടത്തിന്റെ പേക്കൂത്തുകളില്‍ ഒരിക്കലും
    വന്നു പൊകാത്ത ഒന്നാകാം ഈ രോഗം ..
    പക്ഷേ നിത്യവൃത്തിക്ക് ഉഴലുന്ന ജീവിതത്തിലും
    അരക്ഷിതാവസ്ഥയില്‍ ചൂഷണം ചെയ്യപെടുന്ന പാവങ്ങളും
    ഈരോഗത്തിന്റെ അടിമളായീ പൊകുന്നു ..
    രാത്രിയുടെ മറവില്‍ ഭോഗിക്കുന്നവനും ആദ്യം
    കല്ലെറിയുവാന്‍ തുനിയുന്ന യുഗമാണ് മുന്നില്‍ ..
    സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഒഴുക്കില്‍ അറിയാതെ
    ഒഴുകി പൊകുന്ന ഇങ്ങനെയുള്ള എത്രയോ ജന്മങ്ങള്‍ ..
    സുമിത്ര മറ്റ് പലരുടെയും മുഖമാണ് , മായാത്ത മുഖം ..
    പറഞ്ഞു കേട്ടതെങ്കിലും , കൂട്ടുകാരന്റെ മാത്രമുള്ള ചിലതുണ്ട്
    വരികളില്‍ , സ്നേഹപൂര്‍വം

    മറുപടിഇല്ലാതാക്കൂ
  3. കഥ വായിച്ചു ..ഇഷ്ടമായി.നൂറ്റാണ്ടുകളായി സുമിത്രമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു.
    ജനിമൃതികളുടെ അഗാധതകളില്‍ അനിശ്ചിതത്വം പേറുന്നവര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വില്‍സണ്‍ സാര്‍..
      സുമിത്രമാര്‍ക്കുവേണ്ടി ഡഡിക്കേറ്റുചെയ്യാം അല്ലേ?

      ഇല്ലാതാക്കൂ
  4. രോഗത്തിന്റെ വേദനയെക്കാള്‍ സമൂഹത്തിന്റെ തിരസ്കാരമാണ് വേദനാജനകം എന്ന് അവര്‍ തീര്‍ച്ചയായും പറയും.

    വളരെ മികവോടെ വരച്ചുകാട്ടിയിരിക്കുന്നു സുമിത്രയെ.

    (അവസാനഭാഗത്ത് “എയിഡ്സ് രോഗിയാണ്” എന്ന് പറഞ്ഞില്ലെങ്കില്‍ തന്നെ എല്ലാര്‍ക്കും മനസ്സിലാകുമായിരുന്നു. ചില കാര്യങ്ങള്‍ പറയാതിരിക്കുമ്പോഴല്ലേ കഥകള്‍ക്ക് ചാരുത കൂടുന്നത്? )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് അജിത്ത് സാര്‍..
      എയിഡ്സ് എന്നുപറയണംന്നു വിചാരിച്ചിരുന്നില്ല.
      പക്ഷേ ലൈഫ് സര്‍ട്ടിഫിക്കറ്റ് സൂപ്രണ്ടിന്റെ കയ്യില്‍നിന്ന് കിട്ടണമെങ്കില്‍ രോഗത്തിന്റെ പേര് പറയാതെ പറ്റില്ലെന്നുതോന്നി.

      ഇല്ലാതാക്കൂ
  5. നന്നായി അവതരിപ്പിച്ചിരിക്കുന്നു കഥ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. നല്ല കഥ.
    എയ്ഡ്സ് ആർക്കും വരാം.
    ദാ ഇതൊന്നു നോക്കൂ...

    http://jayandamodaran.blogspot.in/2009/11/blog-post_30.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജയന്റെ കഥ വായിച്ചു..
      വളരെ നന്നായിട്ടുണ്ടെന്നു പറഞ്ഞാല്‍ മതിയോയെന്നറിയില്ല.
      അതുവായിച്ചുകഴിഞ്ഞപ്പോള്‍ ഈ പോസ്റ്റിന്റെ ആവശ്യമുണ്ടായിരുന്നോയെന്നുപോലും തോന്നിപ്പോയി.
      പക്ഷേ ഞാന്‍ പറയാനുദ്ദേശിച്ചതും ജയന്‍പറഞ്ഞതും തമ്മില്‍ ചെറിയ ഉദ്ദേശ്യവ്യതിയാനങ്ങളുള്ളതുകൊണ്ട് ഇതിവിടെ കിടന്നോട്ടെയെന്നു തോന്നി. അത്രമാത്രം.

      ഇല്ലാതാക്കൂ
  7. നല്ല കഥ. എന്തെല്ലാം എന്തെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍!

    മറുപടിഇല്ലാതാക്കൂ
  8. കഥ നന്നായി.പക്ഷേ ഒരു ചടുലത അനുഭവപ്പെട്ടില്ലാ..വിഷയം പഴതായതിലല്ലാ,വരികൾക്ക് ഒഴുക്ക് കുറവായി തോന്നി.പിന്നെ ,(കോമകൾ) ഉപയോഗിക്കേണ്ട ഇടങ്ങലിൽ ഉപയോഗിച്ചിട്ടില്ലാ,'കുലീനയായ അമ്മയുടെ മുഖമുള്ള മൂന്നു ഡോക്ടര്‍മാരുണ്ടായിരുന്നു'ഇതിലെ തെറ്റ് തിരുത്തുക..നേഴ്സുമാരുടെ സംസാരത്തിലെ കൃത്രിമത്വം ഒഴിവാക്കാം.(അവൾ മുൻപ് അവിടുത്തെ സന്ദർശകയാണല്ലോ. അവരും അവളുടെ സ്വഭാവദൂധ്യത്തെ?ക്കുറിച്ച് ഇങ്ങനെ പറയുമോ)“ദയവായി ഇരിക്കുക” എന്ന വെളുത്ത സ്റ്റിക്കറിലെ ചുവന്ന അക്ഷരങ്ങള്‍ക്കുതാഴെ ചുവരോട്ചേര്‍ത്തിട്ടിരുന്ന ചുവന്നയിരിപ്പിടങ്ങളിലൊന്നില്‍ സുമിത്ര ഇരിപ്പുറപ്പിച്ചു. ഇതുപോലുഌഅ നീണ്ട വരികൾ വായനക്കാർക്ക് പ്രയസമുണ്ടാക്കും.... പെട്ടെന്ന് പോസ്റ്റ് ചെയ്തത് കൊണ്ട് സംഭവിച്ചതാകാം...അതുകൊണ്ടാണു എടുത്ത് പറഞ്ഞത്..എല്ലാ ആശാംസകളും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചന്തുനായര്‍,
      അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിറമനസ്സോടെ സ്വീകരിക്കുന്നു.
      ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുള്ള പാതയ്ക്ക് എഴുത്തിന്റെ വഴികളില്‍ വഴിവെളിച്ചമാവുന്നു.
      വളരെയധികം നന്ദി...

      ഇല്ലാതാക്കൂ
  9. എത്ര ജീവിതങ്ങൾ കാണും ഇതേ പോലെ...
    ഉള്ളിൽ തട്ടുന്ന വിധം പറഞ്ഞു കഥ.

    മറുപടിഇല്ലാതാക്കൂ
  10. മനസ്സില്‍ തട്ടുന്നത് പോലെ നന്നായി അവതരിപ്പിച്ചു. അജിത്തെട്ടന്റെ കമന്ടിനെയും ചേര്‍ത്ത് വെക്കുന്നു.. ആശംസകള്‍ ശ്രീജിത്ത്‌ ..

    മറുപടിഇല്ലാതാക്കൂ
  11. ഹൃദയ സ്പര്‍ശിയായ കഥ.നല്ല അവതരണം. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  12. എന്താ പറയുക തന്റെതല്ലാത്ത കുറ്റം കൊണ്ട് ജീവിതം ചോദ്യ ചിഹ്ന്നമായ ജീവിതങ്ങള്‍
    നന്നായി എഴുതി ശ്രീ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ കൊമ്പന്‍..
      വിധി അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തിന്റെ ഇരകള്‍..

      ഇല്ലാതാക്കൂ
  13. മനസ്സില്‍ തട്ടിയ നല്ലൊരു കഥ...ഇഷ്ടമായി ഒരുപാട്....

    മറുപടിഇല്ലാതാക്കൂ
  14. സുബൈദാ.. ലിങ്ക് ശ്രദ്ധിച്ചു. കമന്റ് അവിടെ ഇട്ടിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  15. വലിയ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ്. പറഞ്ഞു പഴകിയ ചാനലുകളിലൂടെ മാത്രം കഥ സഞ്ചരിച്ചു പോയോ എന്നു സംശയം. ശ്രീജിത്തിന്റെ മറ്റു കഥകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന് എനിക്കു തോന്നിയത് എന്റെ വായനയുടെ കുഴപ്പമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  16. Very touching and heart breaking too... U have narrated it well, keep writing...waiting for next post.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്