ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിരൂപത...!!!


           റടിയിലേറെ ഉയരമുള്ള നിലക്കണ്ണാടിയില്‍ നിന്നും ഗോപാല്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ അവജ്ഞയോടെ നോക്കി. ഒടിഞ്ഞ് മടങ്ങിയ മൂക്കും, തടിച്ച ചുണ്ടും, കരുവാളിച്ച മുഖവും അയാളില്‍ മടുപ്പുളവാക്കി. ഇതും വച്ചുകൊണ്ട് ഇനിയെത്ര കാലം ? രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമില്ല എന്ന അറിവാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെന്നോ എവിടെയും ശോഭിക്കാനാവാതെ, ആരുടെയും ശ്രദ്ധയാകര്‍ഷിക്കാനാവാതെ വന്നപ്പോഴും, തന്റെ വൈരൂപ്യം എന്തിനും തടസ്സമായപ്പോഴും അയാള്‍ ഇതു പോലെ ദുഃഖിതനായി കുന്തിച്ചിരുന്നു പോയിട്ടുണ്ട്. പക്ഷെ അന്ന് തന്റെ സ്വന്തം വൈരൂപ്യം മുഴുവനായും നോക്കിക്കാണാനിതുപോലെ ആറടിയുയരമുള്ള നിലക്കണ്ണാടിയുണ്ടായിരുന്നില്ല. പകരം മൂക്കിന് നേരെ പിടിച്ചാല്‍ മൂക്ക് മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കുഞ്ഞ് കണ്ണാടിത്തുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
            സുഹൃത്തായ പ്രാദേശിക നേതാവിന്റെ ക്ഷണവും, നിര്‍ബന്ധവും സ്വീകരിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിക്കു വേണ്ടി പ്രവൃത്തിക്കാന്‍ തുടങ്ങുമ്പോഴും വലിയ പ്രതീകഷയൊന്നുമുണ്ടായിരുന്നില്ല ശ്രദ്ധിക്കപ്പെടാന്‍ കഴിയുമെന്ന്. അന്ന് ഗോപാലിന് പ്രായം പതിനഞ്ച്. പത്താം ക്ലാസ്സ് തോറ്റ് ട്യൂട്ടോറിയയില്‍ പ്രൈവറ്റായി പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്നു ട്യൂട്ടോറിയല്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സാഗര്‍ കോളേജ് എന്ന ഓല ഷെഡ്.
           ഇരുണ്ട സുന്ദരമല്ലാത്ത രൂപമായിരുന്നുവെങ്കിലും മുഴക്കമുള്ള ശബ്ദമായിരുന്നു അവന്റെത്. മുഴക്കമുള്ള ഘനഗാംഭീര്യം തുളുമ്പുന്ന പ്രസംഗങ്ങള്‍ അവന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. പുതിയ വാക്കുകള്‍ക്കും, വാഗ്പ്രയോഗങ്ങള്‍ക്കും, തന്റെ പ്രസംഗത്തിനാവശ്യമായ റഫറന്‍സിനുമായി അവന്‍ പുസ്തകങ്ങളിലും, മാസികകളിലും, പത്രങ്ങളിലും മുങ്ങിത്തപ്പി. അതിലൊതുങ്ങി, അല്ലെങ്കില്‍ അതിലൂടെ മാത്രമായി വികസിച്ചു അവന്റെ പഠനം. എന്നുവച്ചാല്‍ ഔപചാരിക വിദ്യാഭ്യാസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു. അല്ലെങ്കില്‍ അവന്‍ മറന്നു.
            പ്രസംഗ വേദികളില്‍ അവന്റെ വാക്കുകളില്‍ തീ പടര്‍ന്നു. മിന്നല്‍പ്പിണരായി അത് ശ്രോതാക്കളുടെ ശ്രവണേന്ദ്രിയങ്ങളിലേക്ക് തുളഞ്ഞുകയറി. പ്രപഞ്ചം നടുങ്ങുന്ന ഇടിമുഴക്കമായി അത് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുടര്‍ന്നുവന്ന പേമാരി പോലെ ഹസ്താരവം മുഴങ്ങി. ഇവിടെ പുതിയൊരു ഗോപാല്‍ പിറക്കുകയാണെന്ന് അവന്‍ അറിഞ്ഞു. അംഗീകാരം, പ്രശംസകള്‍... അവന്‍ സ്വയം മറന്നു. തന്റെ വൈരൂപ്യം സൃഷ്ടിച്ച പുകമറയില്‍ നിന്നും, വാഗ്മുഴക്കം സൃഷ്ടിച്ച അഗ്നിയുടെ ദീപ്തനാളങ്ങളുടെ വെള്ളിവെളിച്ചം തെളിയിച്ച വഴിയിലൂടെ അവന്‍ പുറത്തു ചാടി.
          അടുത്തു വന്ന തെരഞ്ഞെടുപ്പില്‍ അവന്റെ മാര്‍ക്കറ്റ് വാല്യു കുതിച്ചുയര്‍ന്നു. നേതാക്കന്‍മാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അവന്‍ വാക്കുകള്‍ കൗണ്ട് താണ്ഡവമാടി. പ്രസംഗവേദിയില്‍ നിന്ന് ആക്രോശിക്കുമ്പോള്‍ അവന് ആയിരം കൈകളും ആയിരം മുഖങ്ങളുമുള്ളപോലെ തോന്നിച്ചു. മിന്നല്‍പ്പിണരായും ഇടിമുഴക്കമായും അവന്‍ ഉഴുതു മറിച്ച പതം വന്ന നനുത്ത മണ്ണില്‍ തകരകളെന്നോണം സുമുഖരായ പുതു നേതാക്കന്മാര്‍ ഉയിര്‍ക്കൊണ്ടു. അവര്‍ അധികാരശ്രേണികള്‍ ചവിട്ടിക്കയറി. അവരൊക്കെ അവന്റെ ഉറ്റ സുഹൃത്തുക്കളായി തന്നെ നിലകൊണ്ടു. അപ്പോഴൊന്നും അവന് ആഗ്രഹമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ ചിന്താ ശേഷിയുണ്ടായിരുന്നില്ല, സ്വയം ഒരു നേതാവായി മാറണമെന്ന്. തനിക്ക് കിട്ടിക്കൊണ്ടിരുന്ന കയ്യടികളിലും, അഭിനന്ദനങ്ങളിലും അവന്‍ മതിമറന്നിരുന്നു. അവനത് അമൃത് പോലെയായിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃവൃന്ദവുമായി അവന് നേരിട്ട് ബന്ധമുണ്ടായിരുന്നു. സുമുഖരായ അവരോരോരുത്തരും അവന്റെ വാഗ്ധോരണിയുടെ ചുവടു പിടിച്ചും, സുന്ദര മുഖങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറവും, വൃത്തികേടുകള്‍ ചെയ്തും നേതാക്കന്‍മാരായി മാറിയവരായിരുന്നുവല്ലോ ?..!!
               ഇപ്പോള്‍ യുവത്വമൊക്കെ ഹോമിക്കപ്പെട്ട്, തൊണ്ട കീറി പൊട്ടി, നാല്‍പ്പതെങ്കിലും അമ്പതോ അതിനു മുകളിലോ പ്രായം തോന്നിക്കപ്പെടുമ്പോഴാണ്, ഗോപാലിന് എന്തെങ്കിലും ആയിത്തീരണമെന്ന് തോന്നിത്തുടങ്ങിയത്. അയാള്‍ക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു, തന്നോടടുപ്പം പുലര്‍ത്തുന്ന, താന്‍ സൃഷ്ടിച്ച സമുന്നത നേതൃത്വത്തോടൊന്ന് പറയേണ്ട താമസം, താന്‍ നേതൃത്വത്തിലേക്കോ, അല്ലെങ്കില്‍ ഉയര്‍ന്ന ഏതെങ്കിലും സ്ഥാനങ്ങളിലേക്കോ ഉയര്‍ത്തപ്പെടുമെന്ന്. താന്‍ ഉഴുതു മറിച്ച മണ്ണില്‍ തനിക്ക് വേരോടിക്കുവാനും, വളരാനും കഴിയുമെന്നും അയാള്‍ക്ക് തികഞ്ഞ ആത്മ വിശ്വാസമുണ്ടായിരുന്നു. വിരൂപമെങ്കിലും, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഗോപാല്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായ, അല്ലെങ്കില്‍ താന്‍ അങ്ങനെ വിശ്വസിക്കുന്ന പാര്‍ട്ടി പ്രസിഡണ്ടിനെ നേരിട്ട് കാണാന്‍ പോയത്.

           “നോക്കൂ ഗോപാല്‍... നമ്മുടെ രാജ്യത്തിനിന്നാവശ്യം യുവത്വം സ്ഫുരിക്കുന്ന യാവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന സുമുഖരായ യുവ നേതൃത്വത്തെയാണ്. കമ്പോള വത്കരണത്തിന്റെയും, ആഗോളവത്കരണത്തിന്റെയും നൂതന പ്രവണതകള്‍ക്കനുസരിച്ച് നാമുയര്‍ന്നില്ലായെങ്കില്‍ അത് വിഡ്ഢിത്തമാവും. ഇന്നത്തെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ആകര്‍ഷകമായ മുഖശ്രീ കൂടെ അത്യാവശ്യമാണ്. ഗോപാലിനറിയാത്ത കാര്യമല്ലല്ലോ ഇതൊന്നും. പിന്നെ പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ഗോപാലിനുള്ള പങ്ക് പാര്‍ട്ടി എന്നും സ്മരിക്കും. ഗോപാലിനെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍...”
           പ്രസിഡണ്ട് പറഞ്ഞ് നിര്‍ത്തുന്നതിന് മുമ്പുതന്നെ ഗോപാലിന്റെ മുഖത്ത് അവശേഷിച്ചിരുന്ന പ്രത്യാശയുടെ അന്തിവെളിച്ചവും അടിതിരിപോലെ അണഞ്ഞു പോയിരുന്നു. അതോടെ അവിടെ അന്ധകാരം നിറഞ്ഞു.
            പാര്‍ട്ടി തനിക്ക് അനുവദിച്ച് തന്നിരുന്ന പ്രചരണ വിഭാഗം ഓഫിസ് കൂടിയായ, തന്റെ വസതിയെന്ന് ഗോപാല്‍ കരുതിയിരുന്ന, കെട്ടിടത്തിലെ, നിലക്കണ്ണാടിയില്‍ ഗോപാല്‍ ഒന്നുകൂടെ നോക്കി. മുമ്പ് കുട്ടിക്കാലത്ത് മൂക്കുമാത്രം കാണാമായിരുന്ന കണ്ണാടിക്കഷണത്തില്‍ നോക്കിയതില്‍ പിന്നെ ഇന്ന് ആദ്യമായാണ് താന്‍ കണ്ണാടി നോക്കുന്നതെന്നയാള്‍ക്ക് തോന്നി. തന്റെ വൈരൂപ്യം വിളിച്ചോതുന്ന ലോകത്തുള്ള സകല കണ്ണാടികളും തകര്‍ക്കണമെന്ന് അയാള്‍ ആശിച്ചു. തിരപോലെ നുരച്ചുവരുന്ന രോഷം അടക്കിനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
            ഗോപാല്‍ ഭ്രാന്തനെപ്പോലെ അലറി. കണ്ണില്‍ കണ്ടതെല്ലാമെടുത്ത്, കണ്ണാടിക്ക് നേരെ വലിച്ചെറിഞ്ഞു. ചുവരിലും, നിലത്തുമായി, ചിതറിത്തെറിച്ച തുണ്ടു കണ്ണാടിച്ചില്ലുകളില്‍ ആയിരം ഭാവങ്ങളാര്‍ന്ന് തന്റെ വൈരൂപ്യം പ്രതിഫലിക്കുന്നതയാള്‍ക്ക് തോന്നി. അലറിക്കൊണ്ടയാള്‍ അവയ്ക്ക് നേരെ പാഞ്ഞടുത്തു.
ദേഹമാസകലം കുപ്പിച്ചില്ലുകള്‍ തറച്ചുകയറി, കീറിമുറിഞ്ഞ ശരീരവുമായി സര്‍ക്കാര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ മുരളുന്ന ഫാനിന് കീഴെ കിടക്കുമ്പോള്‍ ആശയുടെ പുതു വെളിച്ചം പോലെ പ്രസിഡണ്ടിന്റെ വാക്കുകള്‍ ഗോപാലിന്റെ ചെവിയില്‍ മന്ത്രിച്ചു. -“പാര്‍ട്ടി ഗോപാലിനെ സംരക്ഷിക്കും. പാര്‍ട്ടിയുടെ സ്വത്താണ് ഗോപാല്‍..” ആശയുടെ അവസാന തിരിവെളിച്ചമായ ആവാക്കുകളില്‍ സംരക്ഷണം തേടാന്‍ കൊതിച്ച് കണ്ണുകളടച്ച ഗോപാലിനെ ആരോ തട്ടിയുണര്‍ത്തി.
        "ബോധം തെളിഞ്ഞോ..” - പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ കുശലാന്വേഷണം നടത്തി. പിന്നെ ക്ഷമാപണമെന്നോണം അയാളെ അറിയിച്ചു.
         “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”

അഭിപ്രായങ്ങള്‍

  1. ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ വരുന്നത്. ആശയങ്ങള്‍ കൊള്ളാം, ഭാഷയുമുണ്ട്. കഥയുടെ സങ്കേതങ്ങളില്‍ ഒന്ന് കൂടി ശ്രദ്ധിക്കുക. ഇപ്പോള്‍ പിന്തുടര്‍ന്ന കഥാ രീതികള്‍ അല്പം പഴയതാണ്. അതുകൊണ്ട് തന്നെ പുതിയ കാലത്തെ കഥാ രീതികളെ ഒന്ന് കൂടി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കു. അല്പം കൂടി വായനയില്‍ ശ്രദ്ധിക്കു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. വന്‍ സ്രാവുകള്‍ ചവച്ചു തുപ്പിയ പ്രാന്തസ്ഥാനീയരുടെ പ്രതിനിധി

    മറുപടിഇല്ലാതാക്കൂ
  3. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവൻ(ൾ) ചാവുക തന്നെ വേണം. അല്ലെങ്കിൽ ആത്മഹത്യാ ശ്രമത്തിനു കേസിൽ കുടുങ്ങും.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങള്‍ ,ഇനിയും പോരട്ടെ, കൂടുതല്‍ കൂടുതല്‍ കഥകള്‍

    മറുപടിഇല്ലാതാക്കൂ
  5. നല്ല കഥ ...ഇനിയും എഴുതുക ...


    പിന്നെ കമെന്റ്റ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക ..

    മറുപടിഇല്ലാതാക്കൂ
  6. നല്ല വായന സമ്മാനിക്കുന്ന കഥ. ലളിതമായ എഴുത്ത്‌.
    എഴുത്ത്‌ തുടരട്ടെ...

    വാക്ക്‌ തിട്ടപ്പെടുത്തല്‍ എടുത്ത്‌ മാറ്റുന്നതാണ് സുഖം.

    മറുപടിഇല്ലാതാക്കൂ
  7. ശ്രീജിത്ത്‌.കഥ വായിച്ചു...നല്ല ആശയങ്ങള്‍

    എഴുത്തിന്റെ മര്‍മം ആണ്‌...അത് താങ്ങള്‍ക്ക്‌

    വേണ്ടുവോളം ഉണ്ട്...കൂടുതല്‍ നല്ല കഥകള്‍

    എഴുതുവാന്‍ ഇനിയും സാധിക്കട്ടെ... വീണ്ടും

    എഴുതുക..മെയില്‍ അയക്കാന്‍ മടിക്കണ്ട..

    സമയം പോലെ വായിക്കാം...

    മറുപടിഇല്ലാതാക്കൂ
  8. പാര്‍ട്ടികള്‍ എന്നും വെള്ളം കോരികളും വിറകുവെട്ടികളുമായ കുറെ അണികളെ കൊണ്ട് നടക്കാറുണ്ട്... അതിലെ ഒരുവനാവാം ഇവിടെ ഗോപാലനും...
    കഥ നന്നായി പറഞ്ഞു.. എന്നാലും അഭിപ്രായവ്യത്യാസമുള്ളത് രൂപഭംഗിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ്.. എനിക്ക് രൂപത്തിലോ ആകാരത്തിലോ ഒന്നും അത്ര ശ്രദ്ധയില്ലാത്തത് കൊണ്ടാവും ഇതിനോട് യോജിക്കാന്‍ പറ്റാത്തത്.. ഒരു രാഷ്ട്രീയക്കാരന്റെ പ്രവര്‍ത്തനങ്ങളെയാണ് ജനങ്ങള്‍ നോക്കുന്നത്.. അവര്‍ സിനിമ നടനെ പോലിരിക്കണം എന്ന് നിര്‍ബന്ധമുള്ള ജനങ്ങളോ പാര്‍ട്ടി മേധാവികളോ ഉണ്ടാവുമോ... സംശയമാണ്.. ചുമ്മാ അയാളെ ഒഴിവാക്കാന്‍ വേണ്ടി അവര്‍ പറഞ്ഞ മുട്ടുന്യായങ്ങള്‍ ആണെന്ന് കരുതാം ല്ലേ.. :)

    മറുപടിഇല്ലാതാക്കൂ
  9. ആവശ്യം കഴിഞ്ഞാല്‍ ചവറ്റുകുട്ടയിലേക്ക് എറിയുന്ന പതിവുതന്നെ എവിടേയും. നല്ല ഒഴുക്കുള്ള എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  10. അഭിനന്ദനങ്ങള്‍ സുഹൃത്തെ ... ഇനിയും എഴുതുക ...........

    മറുപടിഇല്ലാതാക്കൂ
  11. നല്ല ആശയം.
    ഭാഷയും കൊള്ളാം. കുറച്ചുകൂടെ ഒഴുക്കുള്ള, പിടിച്ചിരുത്തുന്ന ശൈലി കൂടി ഉണ്ടാക്കിയാല്‍ കെങ്കേമം ആവും.
    അഭിനന്ദനങ്ങള്‍.. ആശംസകള്‍.

    animeshxavier.blogspot.com

    മറുപടിഇല്ലാതാക്കൂ
  12. വിഷയം വളരെ വ്യതസ്തമാണ്. വൈരൂപ്യം എന്നത് കീഴാളന്‍മാരുടെ ഒരു പ്രതീകം ആയി കാണണമെങ്കില്‍ അങ്ങിനെയും ആകാം അല്ലെ. നല്ല രസകരമായ എഴുത്ത്. പ്രസംഗവേദികള്‍ ശരിക്കും ഇടിമുഴക്കമായി മാറിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  13. ആദ്യമായാണ് ഇവിടെ വരുന്നത്..താങ്കള്‍ക് എഴുത്തിന്റെ മര്‍മ്മം അറിയാം..അതില്‍ പിടിച്ചു മുന്നോട്ടു പോകൂ..നല്ല ഭാവിയുണ്ട്..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  14. വായിച്ചു .. നന്നായിട്ടുണ്ട്.. എഴുത്ത് തുടരുക..

    മറുപടിഇല്ലാതാക്കൂ
  15. Dear Sreejith,
    A good theme!Nicely written!Congrats!Your hero Gopal reminded me someone!:)
    Keep writing!
    Sasneham,
    Anu

    മറുപടിഇല്ലാതാക്കൂ
  16. കൊള്ളാം.. കഥാനായകന്‍ അപകര്‍ഷതാ ബോധം ബാധിച്ച ഒരാള്‍. സ്വന്തം രൂപത്തില്‍ വേദനിക്കുന്നവര്‍ ധാരാളം ഉണ്ട്.. പക്ഷെ പ്രസസ്തരായ പലരും അത്ര സൌന്ദര്യം ഉള്ളവരല്ല..
    ഇനിയുമെഴുതുക.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  17. അത്രയും കാലം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും സ്വന്തം പാർട്ടിയുടെ പ്രവർത്തനശൈലി മനസ്സിലാക്കാൻ ശ്രമിക്കാത്ത വിഡ്ഡിയായ ഒരാളെ ഒരു രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കില്ല.
    ഇനിയും എഴുതുക..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  18. വിത്യസ്തമായ വിഷയം തിരഞ്ഞെടുത്തതിനു അഭിനന്ദനം.
    രാഷ്ട്രീയത്തിന് - നേതാക്കന്മാര്‍ക്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു
    വയ്ക്കുന്ന ഇതുപോലെയുള്ള എത്രയോ "ഗോപാല്‍'മാരുണ്ട് നമ്മുടെ നാട്ടില്‍.
    “പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഓഫീസില്‍ ആക്രമണം നടത്തി
    വസ്തുവകകള്‍ നശിപ്പിച്ചതിനെതിരെ താങ്കള്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.”
    അതെ പ്രവര്‍ത്തകന് കിട്ടിയ നല്ല പ്രതിഫലം!!

    മറുപടിഇല്ലാതാക്കൂ
  19. അറബിക്കഥയില്‍ പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ച മുകുന്ദന്‍ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിച്ചു. ഇവിടെ വൈരൂപ്യം ഒരു കുറവായി പറഞ്ഞു. സൗന്ദര്യം കൂടിയവന്‍ പോയാല്‍ 'ഇതുപോലുള്ള ചോക്ലേറ്റ് ബോയ്സിനെയല്ല പാര്‍ട്ടിക്കാവശ്യം' എന്ന് പറഞ്ഞ് തഴയുമായിരിക്കും. അധികാരവും സ്ഥാനമാനങ്ങളും ഒരു പ്രത്യേക വിഭാഗത്തിലും, ആ വിഭാഗത്തെ താങ്ങി നിര്‍ത്തുന്നവരിലും നിക്ഷിപതമായിരിക്കും.

    നല്ല വായന സമ്മനിച്ചു. ഇനിയും എഴുതുക...

    മറുപടിഇല്ലാതാക്കൂ
  20. ഒരു നല്ല തീം വളരെ ലളിത സുന്ദരമായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  21. കഥ വായിച്ചു. നന്നായി. അവസാനത്തെ പഞ്ച് കൊള്ളാം . ബ്ലോഗ്‌ എഴുത്തില്‍ ഒരു അപകടം ഉണ്ട്. സൃഷ്ടികള്‍ നമ്മള്‍ സ്വയം എഡിറ്റു ചെയ്യുന്നു. അപ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. തുടര്‍ന്ന് എഴുതുക. ഇനിയും ഈവഴി വരാം.

    മറുപടിഇല്ലാതാക്കൂ
  22. കള്ളത്തര മറിയാത്ത , പാര്ട്ടിപ്രവര്ത്തകന്റ്റെ അവസ്ഥ ഇതൊക്കെ തന്നെ ! രസകരമായി അവതരിപ്പിച്ചു.. ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  23. ശ്രീജിത്ത്‌, നന്നായിരിക്കുന്നു. പ്രത്യേകിച്ചും കഥയുടെ ക്ലൈമാക്സ്‌ വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  24. പാര്‍ട്ടികള്‍ ആളുകളെ ഉപയോഗപ്പെടുതുന്നതും ആവശ്യം കഴിഞ്ഞ പ്രവര്‍ത്തകനെ പാര്‍ട്ടികള്‍ തള്ളിക്കളയുന്നതും ബൂലോകത്ത് പലരും എഴുതിയിട്ടുണ്ട്. പക്ഷെ സൌന്ദര്യം എന്നാ കാരണം കാണുന്നത് ആദ്യമാണ്. സൌന്ദര്യം ആണ് മാനദണ്ടം എങ്കില്‍ മഹാനായ Dr. APJ അബ്ദുല്‍ കലാം ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ പോലും ആകുമായിരുന്നോ? രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിവും നിശ്ചയദാര്ട്യവും അല്പം ഭാഗ്യവും വേണം എന്നുറപ്പ്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്