ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നേര്‍ച്ചക്കോഴി


      കരിയോയില്‍ പുരണ്ടു കറുത്ത കഴുക്കോലുകളില്‍ പറ്റിപ്പിടിച്ചിരുന്ന മാറാലകള്‍ തീര്‍ത്ത ചിത്രങ്ങള്‍ നോക്കി കോലായിലെ ചാരുതുണിക്കസേരയില്‍ രാമറച്ഛന്‍ മലര്‍ന്നു കിടന്നു. മക്കളും മരുമക്കളും രാവിലെ പടിയിറങ്ങയ ശേഷം ആ വീട് ഉറങ്ങിക്കഴിഞ്ഞിരുന്നു. മുറ്റത്ത് തന്റെ ചുവന്ന അങ്കവാല് വിറപ്പിച്ച് ചിക്കി നടന്നിരുന്ന പൂവന്‍ കോഴി തലയുയര്‍ത്തി രാമറച്ഛനെ നോക്കി ഒന്നു കൊക്കിയതും പൊടുന്നനെ കഴുക്കോലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പല്ലി പിടിവിട്ട് അയാളുടെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. അയാള്‍ വേദന കൊണ്ടെന്നപോലെ ഒന്ന് കുതറി. മുണ്ടു കുടഞ്ഞു. തെറിച്ചു വീണ "മുറിവാല്‍" നിലത്തു കിടന്ന് പിടയുന്നത് അയാള്‍ അസഹ്യതയോടെ നോക്കി. അയാളുടെ മനവും പിടയുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവ ബഹുലമായ ദിനങ്ങള്‍ക്കു ശേഷം വീണ്ടും ശൂന്യത. കുഞ്ഞിമാളുവും താനും മാത്രം ഈ വീട്ടില്‍ വീണ്ടും തനിച്ച്. ഭിഷഗ്വരന്‍മാര്‍ വിധിച്ച മരണം വീണ്ടുമൊരു പരീക്ഷണത്തിന് വഴിമാറിയതു പോലെ.

     "ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. വീട്ടിലേക്കെടുത്തോളൂ.”

ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ ഇവിടെയെത്തിയത് നിലവിളിയുടെ അകന്പടിയോടെയായിരുന്നു. മരണക്കിടക്കയില്‍ ആദ്യത്തെ രണ്ടു ദിവസം അനങ്ങാതെ കിടക്കേണ്ടി വന്നു. മക്കളുടെയും മരുമക്കളുടെയും കരച്ചിലിന്റെയും കനം നേര്‍ത്തു വന്നു. ഒരുതരം മടുപ്പിന്റെ മുരള്‍ച്ചകള്‍ കേട്ടു തുടങ്ങിയത് മൂന്നാം ദിവസം കൈകാലുകള്‍ അനക്കിത്തുടങ്ങിയതു മുതലാണ്. നാലാം നാളായ ഇന്നലെ രാവിലെ കഞ്ഞിവെള്ളം കുടിച്ചു. ഉച്ചയ്ക്ക് മരക്കിഴങ്ങു പുഴുക്കും ചുട്ട പപ്പടവും കഴിച്ചു. വൈകിട്ടായപ്പോഴേക്കും പതുക്കെ എഴുനേല്‍ക്കാറായപ്പോള്‍ പടിഞ്ഞാറ്റയില്‍ നിന്നും മക്കളുടെ കുശുകുശുക്കല്‍ കേട്ടു തുടങ്ങി.

    "കുട്ടികള്‍ ഒരാഴ്ച്ചയായി സ്കൂളില്‍ പോയിട്ട്. ഇതെപ്പഴാ എന്തെങ്കിലും ഒന്നാവ്വാ ?. അച്ഛനിപ്പോ എഴുനേല്ക്കാനും തുടങ്ങി.”

മൂത്ത മകള്‍ ശാന്തയുടെ ശബ്ദമാണ്.

    "ചേച്ചിക്കിപ്പോ അച്ഛനെന്താ ആവ്വണ്ടെ ?.”

ഇളയ മകള്‍ ലീലയുടെ ചോദ്യം അവളുടെ ഉത്തരം മുട്ടിച്ചു കളഞ്ഞു.

"ഞങ്ങളിവിടെ ഒരു മാസായി കാവലു കിടക്ക്വാ.... ദിവാകരേട്ടന് ജോലിയൊന്നുമില്ലെന്നാ വിചാരം ?.”

രാത്രിയില്‍ പറന്പിലെവിടെയോ നിന്ന് മണ്ണട്ടകള്‍ കരഞ്ഞു തുടങ്ങയപ്പോള്‍........ നിലവിളക്കിന്റെ തിരി നീട്ടിവച്ച് രാമായണം വായിക്കാന്‍ തുടങ്ങിയപ്പോള്‍…. അടുക്കളയില്‍ നിന്ന് മകന്‍ കൃഷ്ണന്‍റെ സംസാരം കേട്ടു.

"അമ്മേ ഞാനും ജയന്തീം നാളെ കോഴിക്കോട്ടു പോവ്വാ. അച്ഛനിപ്പോ കുഴപ്പമൊന്നുമില്ലാലോ.”

രാവിലെത്തന്നെ എല്ലാവരുടെയും പുറപ്പാട് തുടങ്ങിയിരുന്നു. ഓരോരുത്തരായി വന്ന് യാത്ര ചോദിച്ചു. പല കാരണങ്ങള്‍.... ജോലി.. കുട്ടികളുടെ പഠനം...

ഞാലി ഓടിന്റെ നിഴല്‍ കോലായിന്‍തുന്പത്തെത്തിയപ്പോഴേക്കും എല്ലാവരും പടിയിറങ്ങിക്കഴിഞ്ഞിരുന്നു. ഇതിപ്പോള്‍ മൂന്നാം തവണയാണ് ആവര്‍ത്തിക്കുന്നത്. കരച്ചിലും പിഴിച്ചിലുമായുള്ള വരവ്... നിരാശയൊതുക്കിപ്പിടിച്ചു കൊണ്ടുള്ള യാത്ര ചോദിക്കല്‍....

രാമറച്ഛന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് മറിഞ്ഞു. തന്റെ യവ്വനം... കുഞ്ഞിമാളുവിനെ വിവാഹം ചെയ്ത് ഈ വീട് വയ്ക്കുന്പോള്‍ വയസ്സ് ഇരുപത്തി അഞ്ച്. അച്ഛനില്‍ നിന്നും പഠിച്ച മന്ത്രവാദവും, ചില്ലറ മുറിവൈദ്യവുമായി കാലം കഴിക്കല്‍.... മൂത്ത മകള്‍ ശാന്തയുടെ ജനനം.. അവളുടെ വിവാഹം.. മകന്‍ കൃഷ്ണന്റെ വീടുമാറ്റം, ഇളയ മകള്‍ ലീലയുടെ ദിവാകരന്റെ കൂടെയുള്ള ഒളിച്ചോട്ടം..

നാല്പ്പത് വയസ്സ് മുതലാണ് "പട്ടാരക്കാവിലെ" മുത്തപ്പന്‍ തിറക്ക് "തണ്ടാറച്ഛന്‍" സ്ഥാനം വഹിച്ചു തുടങ്ങിയത്. അന്ന് മുതലാണ് കുഞ്ഞിക്കേളുവിന്റെ മകന്‍ രാമന്‍ എന്ന താന്‍ നാട്ടുകാരുടെ "രാമറച്ഛനായി" മാറിയത്. തെങ്ങോളമുയരമുള്ള കുരുത്തോലക്കിരീടവും ചൂടി മലയനപ്പുണ്ണി തിറയാടുന്പോള്‍, ഒരു കയ്യില്‍ നാക്കില കൊണ്ട് ഭദ്രമായി മൂടിക്കെട്ടിയ കിണ്ടിയില്‍ "അമൃതെന്ന" കള്ളും, മറു കയ്യില്‍ പന്തവുമായി ഭയഭക്തി ബഹുമാനത്തോടെയായിരുന്നു മുന്നില്‍ നിന്നത്. അമൃത് പിടിച്ച് വാങ്ങാനായി മുത്തപ്പന്‍ തെയ്യം പിന്നാലെ ഓടുന്പോഴും ചെണ്ടയുടെ പെരുക്കത്തിനൊപ്പം തന്നിലും ദൈവികശക്തി ആവേശിച്ച പോലെ തോന്നുമായിരുന്നു.

കോമരം കെട്ടിയ കുമാരന്‍ ഉറഞ്ഞ് മൂര്‍ദ്ധാവില്‍ ആഞ്ഞുവെട്ടി ചോര ചീറ്റുന്പോള്‍ മഞ്ഞപ്പൊടി പൊത്തിക്കൊടുക്കേണ്ടതും താനായിരുന്നു. പാതിരാക്കഴിഞ്ഞ് കുരുതിക്ക് കൊണ്ടുവരുന്ന കോഴികളെ തലയറുക്കുവാനായി പിടിച്ചു കൊടുക്കുന്ന സമയത്ത്, തല വേര്‍പെട്ട് ഉടലുകള്‍ ചോര കുഴഞ്ഞ മണ്ണില്‍ പിടയുന്പോള്‍, പലപ്പോഴും പേടി തോന്നിയിട്ടുണ്ട്. - "ഇവയുടെയൊക്കെ അറ്റ തലകള്‍ ഉടലോട് ചേര്‍ന്ന് എന്നെങ്കിലും തന്നോട് പ്രതികാരം ചെയ്യാന്‍ വരുമെന്ന്.

ആ രംഗമോര്‍ത്തിട്ടെന്ന പോലെ രാമറച്ഛന്‍ ഞെട്ടിയെഴുനേറ്റ് പകച്ച് നോക്കി. വെയിലേറ്റ് തളര്‍ന്ന തുളസിച്ചെടിക്കപ്പുറത്തായി ശീപോതിയും പൂപ്പലുകളും ഉണക്കിപ്പിടിച്ച മുറ്റക്കൊള്ളില്‍ അപ്പോഴും പൂവന്‍ കോഴി അയാളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ചെഞ്ചോര പൂവും വിറപ്പിച്ച്.. കാലന്റെ ഭാവവുമായി..

കുരുതി കൊടുത്ത കോഴിയുടെ തല ഉടലിന്നോട് ചേര്‍ന്ന പോലെ... ചുവന്ന തൂവലുകള്‍ ചുവന്ന പട്ടുടുത്ത പോലെ...

രാമറച്ഛന്‍ കോഴിയെ സൂക്ഷിച്ച് നോക്കി.

"കോമരം കുമാരനല്ലോ അത്..”

നെറ്റിയിലെ ചെഞ്ചോരപ്പൂവ് ചീറ്റിത്തെറിച്ച ചോരപോലെ തോന്നിച്ചു. ചുവന്ന ചിറകുകള്‍ കുടഞ്ഞ് തലയുയര്‍ത്തി കോഴിയൊന്ന് കൂവി. മൂര്‍ദ്ധാവില്‍ ആഞ്ഞ് വെട്ടി, ചോര ചീറ്റിത്തെറിപ്പിച്ച് ഉറയുന്ന കുമാരന്റെ മുറിവില്‍ മഞ്ഞള്‍ പൊടിയിടാന്‍ രാമറച്ഛന്‍ ഭസ്മത്തട്ടില്‍ നിന്നും ഒരു പിടി ഭസ്മം വാരി മുറ്റത്തേക്ക് കുതിച്ചു. ഭസ്മത്തട്ടിന്റെ ചങ്ങലയിലെ പിടിവിട്ട് മുന്നോട്ടായുന്പോഴേക്കും രാമറച്ഛന്‍ തെന്നി വീണിരുന്നു.

മുറ്റത്തെ സന്ധ്യക്ക് തിരി കൊളുത്തുന്ന വിളക്ക് കല്ലില്‍ തലയിടിച്ച്.... ചോരയൊഴുക്കി... കുരുതി കൊടുത്ത കോഴിയുടെ അവസാനത്തെ പിടച്ചില്‍ പോലെ അയാളുടെ ശരീരം ചോര കുഴഞ്ഞ മണ്ണില്‍ കിടന്ന് ഒന്ന് പിടഞ്ഞു. നിശ്ചലമായി.

അഭിപ്രായങ്ങള്‍

  1. എനിക്കിഷ്ടമായി ഈ കഥയും കഥ അവതരിപ്പിച്ച രീതിയും..

    മറുപടിഇല്ലാതാക്കൂ
  2. നേര്‍ച്ചകോഴി വായിച്ചു.. തുടര്‍ന്നും എഴുതൂ.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പറഞ്ഞു പഴകിയ ഒരു വിഷയം വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചത് നന്നായി, പ്രത്യേകിച്ചും അവസാന ഭാഗം. ഒഴുക്കുള്ള ലളിതമായ ഭാഷയും.
    ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  4. അച്ഛന്‍ ചത്തിട്ടു വേണം കട്ടിലെടുക്കാന്‍... കാലികമായ വിഷയം... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  5. അവതരണം നന്നായിട്ടുണ്ടല്ലോ..

    "തണ്ടാറച്ഛന്‍" എന്നുദ്ദേശിച്ചത് “മടയനെ”യാണൊ?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...