ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രതിപുഷ്പതിലകം (അദ്ധ്യായം ഒന്ന്)

 ഹിമദളലത

ഉദ്യാന മധ്യത്തിലെ ശില്പത്തിൽ നിന്നും ധാരയായൊഴുകുന്ന അമൃതജലത്തിൽ നനഞ്ഞ്, പുഞ്ചിരിച്ച് മന്ദമാരുതനിൽ തലയാട്ടുകയാണ് ഹിമദളപുഷ്പങ്ങൾ. സ്വർഗ്ഗലോകാധിപനായ ദേവേന്ദ്രൻ ഹിമാലയതാഴ്വരയിലെ കൗളഗോത്രാധിപനായ വീരേശദൈത്യനുമായി നടത്തിയ ദശവത്സരയുദ്ധത്തിൽ വിജയശ്രീലാളിതനായതിനെത്തുടർന്ന് കൗളരുടെ ആരാധനാമൂർത്തിയും, ക്ഷിപ്രപ്രസാദിയുമായ മഹാകാളി പ്രത്യക്ഷീഭവിച്ച് സമ്മാനിച്ചതായിരുന്നു ഈ ദിവ്യവല്ലരി.

യുദ്ധാനന്തരം കൗളദേശത്തെ  തോൽപ്പിച്ച് അജയ്യനായിത്തീർന്ന ദേവേന്ദ്രൻ സ്വർഗ്ഗലോകത്ത് അതിഗംഭീരമായൊരു സദ്യനടത്തി. അസുരരും ആ ആഘോഷത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു. ആയിരത്താണ്ടുകൾ ഹിമപാളികൾക്കിടയിലുറഞ്ഞു പരുവംവന്ന അതിവിശിഷ്ട മദ്യശേഖരങ്ങളും ദേവാംഗനമാരുടെ തളിർമേനിയും തങ്ങൾക്കുകൂടെ കരഗതമാകുന്ന അപൂർവ്വാവസങ്ങളിലൊന്നായിരുന്നു അസുരൻമാർക്ക് ആ ക്ഷണം. മദ്യപിച്ചുൻമത്തരായ ദേവാസുരഗണങ്ങൾക്കു മുന്നിൽ സ്വർഗ്ഗലോകത്തിന്റെ മുഴുവൻ പ്രൗഢിയും കാട്ടും വിധത്തിൽ നൃത്തം ചെയ്യാൻ ഇന്ദ്രനന്ന് ഉർവ്വശിയോട് ഉത്തരവിട്ടു. സ്വർഗ്ഗീയമേനിയഴക് പ്രദർശിപ്പിച്ച് ചുവടുകൾ വെച്ച ഉർവ്വശിയിൽ നിന്നും കണ്ണെടുക്കാൻ ദൈത്യഗുരുവായ ശുക്രാചാര്യർക്കുപോലും സാധിച്ചില്ല. 

തന്റെ വിജയാഹ്ലാദത്തിനും പ്രൗഢിക്കും ചേരും വിധം നൃത്തം വെച്ച ദേവരാജൻ ഒരു സമ്മാനം നൽകി. കൗളയുദ്ധാനന്തരം മഹാകാളി സമ്മാനിച്ച മന്ത്രശക്തിയുള്ള ഹിമലതയെന്ന വിശിഷ്ട വല്ലരി. ആ ലതയിൽ ഹിമദളപുഷ്പങ്ങൾ മൊട്ടിടുംകാലം നിനക്ക് മനസ്സിനിണങ്ങിയൊരു ബലിഷ്ഠ യുവ കോമളഗാത്രം ഭൂമിയിൽനിന്നും വന്നുചേരുമെന്നും ദേവേന്ദ്രൻ അനുഗ്രഹിച്ചു. ഉർവ്വശിയത് അവൾക്കായി പണികഴിക്കപ്പെട്ട നാലുകെട്ടുമാളികയുടെ മദ്ധ്യത്തിലെ ത്രൈലോക്യങ്ങളിലും അപൂർവ്വങ്ങളായ പുഷ്പങ്ങൾ വിരിയുന്ന ഉദ്യാനത്തിൽ ആ വിശിഷ്ടസസ്യം നട്ടു പരിപാലിച്ചു. അത് മൊട്ടിട്ട ദിനത്തിലാണ് രംഭയുമായി നൃത്തമത്സരം കുറിക്കപ്പെട്ടത്. മൊട്ട് വിടരാറായപ്പോഴാണ് വിക്രമാദിത്യ മഹാരാജൻ ഇന്ദ്രസന്നിധിയിലെത്തിയത്. 

ശ്രേഷ്ഠ സൗരഭം പരത്തുന്ന ഹിമദളപുഷ്പങ്ങൾക്ക് സംസാരശേഷിയുണ്ടായിരുന്നു. തങ്ങളെ ശല്യപ്പെടുത്തുന്ന വണ്ടുകളെ ഇലകൾ കുടഞ്ഞകറ്റി ഒന്നാമത്തെ പുഷ്പം പറഞ്ഞു.

''അറിഞ്ഞോ, ഭൂമിയിലെ ഏറ്റവും പ്രഗത്ഭനായ വിക്രമാദിത്യ രാജാവ് നമ്മുടെ ഉർവ്വശിത്തമ്പുരാട്ടിയുടെ ഈ കൊട്ടാരത്തിൽ താമസിക്കുന്നുണ്ട്.''

''ഇന്നലെ ഞാനൊരു നോക്കു കണ്ടു. എന്തൊരു തേജസ്സാണ് ആ മുഖത്തിനും ശരീരത്തിനും. നമ്മുടെ തമ്പുരാട്ടി അദ്ദേഹത്തെ മോഹിച്ചുപോയതിൽ തെറ്റൊന്നും പറയാനില്ല.''

''എന്തിനു തെറ്റു പറയണം? ഇന്ദ്രമഹാരാജന്റെ ധർമ്മപത്നി ഇന്ദ്രാണി റാണിപോലും ആ സുദൃഢഗാത്രം കണ്ടാൽ മോഹിച്ചുപോകും. ഒരുപക്ഷെ അങ്ങിനെ സംഭവിക്കാതിരിക്കാൻ ദേവേന്ദ്രരാജൻ ബോധപൂർവ്വം ഉർവ്വശിത്തമ്പുരാട്ടിയെ അദ്ദേഹത്തെ പരിചരിക്കാനായി ഏൽപ്പിച്ചതുമാകാം. ദേവേന്ദ്രന്റെ ഇക്കാര്യത്തിലെ കൗശലം കേമമാണ്.''

''അതുമാത്രമല്ല. കഴിഞ്ഞ ദിവസം ഇന്ദ്രസദസ്സിൽ ഉർവ്വശിത്തമ്പുരാട്ടിയും രംഭത്തമ്പുരാട്ടിയും തമ്മിലൊരു ഗംഭീര നൃത്തമത്സരം നടന്നിരുന്നു. അതിൽ വിജയിച്ചത് നമ്മുടെ തമ്പുരാട്ടിയാണ്. ഉർവ്വശിത്തമ്പുരാട്ടിയുടെ നൃത്തവൈഭവത്തിൽ മയങ്ങിയാണത്രെ വിക്രമാദിത്യ മഹാരാജാവ് പ്രേമകേളികളിൽ മുഴുകാൻ ഈ കൊട്ടാരത്തിലേക്ക് വന്നത്.''

''കണ്ടോ... കണ്ടോ... രണ്ടുപേരും ചിരിച്ചുകൊണ്ട് വരുന്നുണ്ട്. പൂർണ്ണചന്ദ്രനും ആമ്പൽപ്പൂവും പോലെ ചേർച്ചയുള്ള മിധുനങ്ങളുടെ പ്രണയചേഷ്ടകൾ കണ്ട് എനിക്ക് നാണം വരുന്നു.''

രണ്ടാം പുഷ്പം നാണത്താൽ മിഴികൂമ്പി.

''ശ്..ശ്.. അവരിങ്ങോട്ടാണ് വരുന്നത്. ഈ പുൽത്തകിടിയിൽ നമ്മുടെ ചാരെയിരിക്കാനാണെന്നു തോന്നുന്നു ഉദ്ദേശം. അവരെന്താണ് പറയുന്നതെന്ന് നമുക്ക് കേൾക്കാം.''

വിക്രമാദിത്യ മഹാരാജാവും ഉർവ്വശിയും ഉദ്യാനത്തിലേക്ക് പ്രവേശിച്ചു. വിശ്രമവസ്ത്രത്തിലാണെങ്കിലും രാജാവിന്റെ ശരീരം സൂര്യകാന്തിയിൽ സ്വർണ്ണം പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. രത്നമാല ധരിച്ച അദ്ദേഹത്തിന്റെ വക്ഷസ്സിൽ കൈചേർത്തു പിടിച്ചു കൊണ്ടായിരുന്നു ഉർവ്വശി നടന്നിരുന്നത്. അർദ്ധതാര്യമായ കമനീയ പട്ടുവസ്ത്രങ്ങൾ ധരിച്ചിരുന്ന അവളുടെ അംഗഭംഗി താമരമുകുളങ്ങൾ പോലെ മുഴച്ചുനിന്നു. രാജാവിനെ പ്രകോപിപ്പിക്കും വിധമായിരുന്നു നടത്തം. രാജാവാകട്ടെ എന്തോ അഗാധ ചിന്തയിലകപ്പെട്ടതു പോലെ ചുറ്റുപാടുകളിൽ ശ്രദ്ധിക്കാതെ അലസമായി തന്റെ കാമുകിയിൽ ശരീരഭാരമർപ്പിച്ച് നടകൊള്ളുന്നു.

''നോക്കൂ കുമാരീ, നമുക്ക് സമൃദ്ധമായി വായുവും വെളിച്ചവും ശാന്തതയും ലഭിക്കുന്ന എവിടെയെങ്കിലുമിരിക്കാം. എന്റെ ഹൃദയത്തിലെന്തൊക്കെയോ തിങ്ങിവിങ്ങുന്നു.''

''എന്താണ് പ്രഭോ? എന്താണങ്ങയുടെ തിരുവുള്ളത്തെ മഥിക്കുന്നത്? എന്തുതന്നെയായാലും എന്നോട് പറയൂ.''

''ഒന്നുമില്ല സുന്ദരീ, അതങ്ങിനെ ആരോടും പറഞ്ഞാൽ മനസ്സിലാവില്ല. കഴിഞ്ഞ ദിവസം ഭവതിയുടെയും രംഭയുടെയും നൃത്തം കണ്ടപ്പോൾ മുതൽ മനസ്സിലുടക്കിയ ഒരു വികാരമാണ്.''

ഉർവ്വശിയുടെ ഹൃദയത്തിലൊരു പനീർമുള്ള് തട്ടി വേദനിച്ചു. രാജഹൃദയത്തിലിപ്പോഴും രംഭയുണ്ടോ! നൃത്തത്തിൽ താനാണ് കേമിയെന്ന് പറഞ്ഞുവെങ്കിലും സൗന്ദര്യത്തിൽ രംഭയാണ് മുന്നിലെന്ന് അദ്ദേഹം ഇന്ദ്രസദസ്സിൽ വെച്ചൊരു അഭിപ്രായം പറഞ്ഞിരുന്നു. പരാജിതയായ രംഭയെ സന്തോഷിപ്പിക്കാനായിരിക്കും അങ്ങിനെ പറഞ്ഞതെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ അങ്ങിനെയല്ലെന്നു തോന്നുന്നു. തന്നേക്കാൾ രതിഭാവം രംഭയ്ക്കാണെന്ന് ഇന്ദ്രദേവനും മദ്യപിച്ച് മദോന്മത്തനാകുമ്പോഴൊക്കെ പറയാറുണ്ട്. അപകർഷതയോടെയവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി. ഇല്ല. ഭൂമിയിൽ ജനിച്ച ഏതു പുരുഷനെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്റെ അവയവങ്ങൾക്കുണ്ട്. അവളുറപ്പുവരുത്തി. പക്ഷെ വിക്രമാദിത്യ രാജാവിനെ മോഹിപ്പിക്കാൻ ഇതു മതിയോ?

''ഉർവ്വശീ, നമുക്കിവിടെയിരിക്കാം.''

 ഹിമദളലതയുടെ ചാരെയെത്തിയപ്പോൾ വിക്രമാദിത്യൻ പറഞ്ഞു. ഉർവ്വശിയുടെ മടിയിൽ തലചായ്ച്ച് രാജാവ് അവളുടെ ശരീരകാന്തിയിലേക്ക് ദൃഷ്ടിയർപ്പിച്ചു കിടന്നു.

''നിന്റെ സൗന്ദര്യവും, ഈ ഉദ്യാനസൗരഭവും, എന്റെ ആശങ്കയുമെല്ലാം ചേർന്ന് മനസ്സിലൊരു കവിത ജനിപ്പിക്കുന്നു. അതെവിടെയെങ്കിലും പകർത്തിവെക്കാതെ വയ്യ.''

രാജാവ് അസ്വസ്ഥതയോടെ എഴുന്നേറ്റു. ഉദ്യാനമദ്ധ്യത്തിലെ പൊയ്കയിൽ നിന്നും താമരയില പറിച്ചെടുത്ത് ആമ്പൽപ്പൂത്തണ്ട് തൂലികയാക്കി ഉർവ്വശി അദ്ദേഹത്തിന് നൽകി.

''രാജൻ, അങ്ങയുടെ മനസ്സിനെ ശല്യം ചെയ്യുന്ന ആ കാവ്യം ഈ പങ്കജപത്രത്തിലെഴുതൂ. വിരോധമില്ലെങ്കിൽ ഈയുള്ളവളും കാണട്ടെ.''

''എന്തു വിരോധം?''

അലസമായ ചോദ്യത്തോടെ പത്രവും തൂലികയും വാങ്ങി ത്രൈലോക്യങ്ങളിലും സർവ്വ കലാ സാഹിത്യനിപുണനെന്ന് പുകൾപെറ്റ വിക്രമാദിത്യ മഹാരാജൻ തന്റെ മനസ്സിൽ തിങ്ങുന്ന കാവ്യത്തിന്റെ തലക്കെട്ട് കുറിച്ചു.

''രതിപുഷ്പതിലകം.''

(തുടരും...)


അഭിപ്രായങ്ങള്‍

  1. അലസമായ ചോദ്യത്തോടെ പത്രവും തൂലികയും വാങ്ങി ത്രൈലോക്യങ്ങളിലും സർവ്വ കലാ സാഹിത്യനിപുണനെന്ന് പുകൾപെറ്റ വിക്രമാദിത്യ മഹാരാജൻ തന്റെ മനസ്സിൽ തിങ്ങുന്ന കാവ്യത്തിന്റെ തലക്കെട്ട് കുറിച്ചു.

    ''രതിപുഷ്പതിലകം.''

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി ...
വായനകുറിപ്പ് (ചക്കരപ്പാടം)            ____________________________ പ്രശസ്ത കഥാകൃത്തും ശ്രീ ശ്രീജിത്ത്‌ മൂത്തേടത് എഴുതിയ ചക്കരപ്പാടം എന്ന കുട്ടികളുടെ നോവലാണ് ഞാൻ വായിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ് ഇത് പ്രകൃതിയെ നശിപ്പിക്കാൻ പോകുന്ന ദുഷ്ടന്മാരായ മനുഷ്യർക്കെതിരെ പോരാടുന്ന കഥ. ഈ കഥയിൽ സാരംഗ് മുഹമ്മദ്‌ സീന സുഹറ തുടങ്ങിയ ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നു.അവർ സംഘടന രൂപീകരിക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഭീഷണിയാണ് വരൾച്ച.മനുഷ്യർ തന്നെയാണ് അതിന് കാരണം. മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ പണിയുന്നു. നാം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. പാടങ്ങളും കുളങ്ങളും നികത്തുമ്പോൾ വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. ഈ കഥയിൽ പാടങ്ങളും തോടുകളും നികത്തി കമ്പനി പണിയാൻ ശ്രമിക്കുന്നു. അതിനായി പാവപ്പെട്ട മനുഷ്യരെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. ചതുപ്പും പാടവും തോടും അതുൾപ്പെടുന്ന തണ്ണീർത്തടവും വേറൊരിടത്ത് കൊണ്ടുപോയി നിർമ്മിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന ഈ കഥയിലെ കഥാ...